കോൺഗ്രസിനെ നേരിടാൻ ബി.ജെ.പിയുടെ തുറുപ്പുചീട്ട്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന

ഏതു വിധേനയും ലോക്സഭാ തെരഞ്ഞെടുപ്പ് പിടിക്കുക എന്നതാണ് ഇപ്പോൾ ബിജെപിയുടെ ലക്‌ഷ്യം. ഡൽഹിയിൽ കോൺഗ്രസിനെ നേരിടാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിലവിൽ ബി.ജെ.പിയുടെ മീനാക്ഷി ലേഖി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലായിരിക്കും ഗംഭീർ മത്സരിക്കുക. ഇതിന് പകരം മീനാക്ഷി ലേഖിക്ക് മറ്റൊരു സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. അതേസമയം ഗൗതം ഗംഭീർ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
2014 തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്‌സറിൽ ഗൗതം ഗംഭീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗൗതം ഗംഭീർ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ബി.ജെ.പിയിൽ ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഗംഭീർ ഇതേപ്പറ്റി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഗംഭീർ ഏറ്റെടുത്തിരുന്നു. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ഗംഭീർ രംഗത്ത് വന്നു.
ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നിരാഹാര സമരത്തിനെതിരെയായിരുന്നു ഗംഭീര്‍ രംഗത്ത് വന്നത്. രണ്ട് കോടിയിലധികം ആളുകള്‍ വസിക്കുന്ന ഡല്‍ഹിയില്‍ ആയിരക്കണക്കിന് പ്രശ്നങ്ങൾ നിലനില്‍ക്കുമ്പോള്‍ കെജ്‌രിവാളിന്റെ നിരാഹാരം നാണക്കേട് ഉണ്ടാക്കുന്നാതാണെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ ഇപ്പോൾ കമന്റേറ്ററായി പ്രവർത്തിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്‌താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ ശക്തമാക്കി. 2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും നേടി ബി.ജെ.പി സമ്പൂർണ ആധിപത്യം നേടിയെങ്കിലും ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇത്തവണ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇരുപാർട്ടികളും യോജിച്ച് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും ഡൽഹിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
2014ൽ നേടിയ വമ്പൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ ഇറക്കി ജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ക്രിക്കറ്റ്, സിനിമാ രംഗത്തെ പ്രമുഖരായ പല താരങ്ങളും ബിജെപിയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഒരു പ്രമുഖ കോൺഗ്രസ് നേതാവ്, രണ്ട് ക്രിക്കറ്റ് താരങ്ങൾ , ബിജെപിയിലെ ഒരു മുതിർന്ന നേതാവ് എന്നിവരെ ദില്ലിയിലെ അപ്രതീക്ഷിത സ്ഥാനാർത്ഥികളാക്കി മേൽക്കൈ നേടാൻ ബിജെപി ശ്രമിക്കുന്നതായാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ഇവരുടെ പേരുകൾക്ക് പുറമെ മറ്റ് ചില പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. 24 ഓളം സംസ്ഥാന നേതാക്കൾ, സിറ്റിംഗ് എംപിമാർ, ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. ജയസാധ്യതയും ജനപിന്തുണയും ഉറപ്പിച്ച് സ്ഥാനാർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ നീക്കം.
https://www.facebook.com/Malayalivartha





















