2014 -ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് തൊഴിലന്വേഷകരുടെ വർദ്ധനവ് കൂടി ; മേക്ക് ഇന്ത്യ പദ്ധതിയിൽ യുവാക്കൾക്ക് കാര്യമായ നേട്ടം കൈവരിക്കാനായില്ലെന്ന് റിപ്പോർട്ട് ; തൊഴിലന്വേഷകർ 3 .12 കോടി

2014 - ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ഉന്നതവിദ്യാഭ്യാസ യോഗ്യതയടക്കമുള്ള യുവ തലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ട്. അധികാരത്തിലെത്തിയ ശേഷം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 2022ഓടെ രാജ്യത്ത് 10 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതിയ്ക്ക് കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്ന് ഒരു അന്തർദേശീയ മാധ്യമം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
2014ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ തൊഴിലുകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ നാലര വര്‍ഷത്തിനിപ്പുറവും തൊഴിലില്ലായ്മ നേരിടുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിയതല്ലാതെ കുറവു വന്നിട്ടില്ല.
2018 ഫെബ്രുവരിയില്‍ 5.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 7.2 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയുടെ അടിസ്ഥാനത്തില്‍ 3.12 കോടി തൊഴിലന്വേഷകരാണുള്ളത് . തെരഞ്ഞെടുപ്പിലെ മുഖ്യ വോട്ടര്‍മാര്‍ 25 വയസിനു താഴെയുളളവരാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ജിറീയറിങ് കോഴ്സുകള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ചെറിയ ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളത്. വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയിട്ട് ചെറിയ ജോലികളിലേക്ക് പ്രവേശിക്കുന്ന എന്‍ജിനീയര്‍മാര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാറില്ല. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ മുതല്‍ കമ്പ്യൂട്ടര്‍ കോഡ്, സിവില്‍ ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ ചിഞ്ച്വാദില്‍ ഫെബ്രുവരി ഏഴിന് നടന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗാര്‍ഥികളില്‍നിന്നും ശേഖരിച്ച വിവരങ്ങളും അഭിപ്രായങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2017-18-ല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നുമുള്ള ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് അടുത്തിടെ ചോര്‍ന്നിരുന്നു. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ.) റിപ്പോര്‍ട്ട് കൃത്യത പരിശോധിക്കണമെന്നുകാട്ടി ഡിസംബറില്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ജനുവരിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
നോട്ടസാധുവാക്കല്‍, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വരവ്, ചരക്കു-സേവന നികുതി (ജി.എസ്.ടി.) എന്നിവ 2018-ല്‍ മാത്രം 1.1 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് ജനുവരിയിലെ സിഎംഐഇ. റിപ്പോര്‍ട്ട് കാണിക്കുന്നു. ദശലക്ഷക്കണക്കിന് ചെറു വ്യവസായങ്ങളെ ഇത് ബാധിച്ചെന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, ചെറുകിട വ്യവസായങ്ങളില്‍ നോട്ടസാധുവാക്കലുണ്ടാക്കിയ വ്യതിയാനത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. കൂടുതല്‍ തൊഴില്‍ മേഖലകളും അവസരങ്ങളും സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ പദ്ധതികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























