ജമ്മു കശ്മീർ വീണ്ടും ഏറ്റുമുട്ടൽ; ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു സൈനികനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവിടെ ഒരു വീട്ടിൽ നിന്ന് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു തീവ്രവാദികളുടെ വെടിവയ്പ്.
സൈന്യം തിരിച്ചടിച്ചു. രണ്ട് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ഏതാണ്ട് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും സൈന്യം വധിച്ചത്.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.
പുല്‍വാമ ആക്രമണത്തിന് ശേഷം മാത്രം 41 തീവ്രവാദികളെ സൈന്യം വധിച്ചതായി 15 കോപ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണ്.
നിയന്ത്രണ രേഖയ്ക്ക് സമീപവും ഉള്‍പ്രദേശങ്ങളിലും നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരും. പഴയ നിലയിലേക്ക് താഴ്‌വരയെ തിരിച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ചെറിയ തോതില്‍ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടന്‍ അമര്‍ച്ച ചെയ്യും. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പ്രദേശവാസികളില്‍ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ വ്യക്തമാക്കി.
അതേസമയം ഗോധ്ര പോലെ ബിജെപി ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതിയാണ് പുല്‍വാമ ആക്രമണമെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്ന. പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ച ആര്‍ഡിഎക്‌സ് നിറച്ച വാഹനത്തില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ അടയാളമായ ജിജെ എന്നീ അക്ഷരങ്ങളുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ എന്‍സിപിയില്‍ പ്രവര്‍ത്തിക്കുന്ന വഗേല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഭീകരതയെ ഉപയോഗപ്പെടുത്തുകയാണ് ബിജെപി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ഭീകരാക്രമണങ്ങളാണു രാജ്യത്തു നടന്നത്. ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 സായുധര്‍ കൊല്ലപ്പെട്ടുവെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിനും തെളിയിക്കാനായിട്ടില്ല. ബാലക്കോട്ട് വ്യോമാക്രമണവും ഒരു ആസൂത്രിത ഗൂഢാലോചനയാണ്-വഗേല പറഞ്ഞു.
https://www.facebook.com/Malayalivartha























