രാഹുലിനെ തള്ളുന്നു... നരേന്ദ്രമോദി തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ രാഹുല്‍ ഗാന്ധിക്ക് കൂറ് പ്രഖ്യാപിച്ചവരെല്ലാം കാല് മാറുന്നു; മധ്യ പ്രദേശിലും കര്‍ണാടകയിലും ഭരണം മാറാനുള്ള അടിയൊഴുക്കുകള്‍ തുടങ്ങി
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യം മൊത്തം മോദി മയമാകുകയാണ്. കുറഞ്ഞ ഭൂരിപക്ഷമുള്ള മധ്യപ്രദേശ് കര്‍ണാടക സര്‍ക്കാരുകള്‍ ആടി ഉലയുകയാണ്. കേന്ദ്രത്തില്‍ ബിജെപി വന്നാല്‍ ഈ സര്‍ക്കാരുകള്‍ വീഴുമെന്നാണ് കരുതുന്നത്.
എക്‌സിറ്റ്‌പോള്‍ അടിസ്ഥാനമാക്കി പത്തില്‍ ഒമ്പതും ബി.ജെ.പിക്കു വ്യക്തമായ ഭൂരിപക്ഷവും ആറെണ്ണം 300ലധികം സീറ്റും പ്രവചിച്ചിരിക്കെ, യഥാര്‍ഥ ഫലം ഇവയ്ക്ക് അടുത്തുവരുമെന്നാണ് അനുമാനിക്കുന്നത്. 300ലേറെ സീറ്റു ലഭിക്കുമെന്ന് പ്രചാരണം കഴിഞ്ഞ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് അതിരുകടന്ന ആത്മവിശ്വാസമായേ പലരും കണ്ടുള്ളൂ.
2014ല്‍ 'വേവ് ഇലക്ഷന്‍' എന്നു വിശേഷിപ്പിക്കുന്ന തരംഗം പ്രകടമായിരുന്നു. യു.പി.എ. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ സംശുദ്ധഭരണവും ഗുജറാത്തു മാതൃകയും വികസനവും ഉയര്‍ത്തി, നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് അന്നു ബി.ജെ.പി. നടത്തിയത്.
പ്രധാനമന്ത്രിയായ മോദി അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും ജനങ്ങളെ സമീപിച്ചപ്പോള്‍ ഭരണവിരുദ്ധ വികാരം പ്രകടമല്ലായിരുന്നു. നോട്ടസാധുവാക്കലും കാര്‍ഷിക, ഗ്രാമീണ പ്രതിസന്ധിയുമൊന്നും ദേശീയതലത്തില്‍ പൊതുവായ പ്രചാരണവിഷയമായില്ല. ബാലാകോട്ടും ദേശസുരക്ഷയും ആയിരുന്നു ബി.ജെ.പി.യുടെ പ്രചാരണത്തിന്റെ കാതല്‍.
ഇതോടൊപ്പം മറ്റുചില ഘടകങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും കൂടി ചേര്‍ന്നപ്പോള്‍ 2014ലേതിനെക്കാളും വലിയ തരംഗമായി അതു മാറിയെന്നുവേണം കരുതാന്‍. എന്നാല്‍ തരംഗത്തിന്റെ ലക്ഷണം എവിടെയും ദൃശ്യമായിരുന്നില്ല. ജാതി സമവാക്യങ്ങള്‍ നോക്കിയുള്ള കണക്കുകൂട്ടലുകളും സാമ്പ്രദായികരീതിയിലുള്ള മുന്‍കൂര്‍ വിലയിരുത്തലുകളും തകര്‍ത്തെറിഞ്ഞാണ് ബി.ജെ.പി. പഴയകോട്ടകള്‍ നിലനിര്‍ത്തിയതും പുതിയ മേഖലകളില്‍ സ്വാധീനമുണ്ടാക്കിയതും.
സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും ജനങ്ങള്‍ വ്യത്യസ്തമായാണ് സമീപിച്ചതെന്നുവേണം വിലയിരുത്താന്‍. ഏതാനും മാസംമുമ്പ് കോണ്‍ഗ്രസ് ജയിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങള്‍പോലും ബി.ജെ.പി. തൂത്തുവാരി. കര്‍ണാടകത്തിലും അതുതന്നെയാണു സ്ഥിതി. കഴിഞ്ഞകൊല്ലം ആദ്യം കോണ്‍ഗ്രസ്ജനതാദള്‍ സഖ്യത്തിന്റെ സര്‍ക്കാരുണ്ടായി.
ഇന്ത്യ ടുഡേആക്‌സിസ് എക്‌സിറ്റ്‌പോള്‍ പ്രകാരം അവിടെ 28 സീറ്റില്‍ 21 മുതല്‍ 25 വരെ സീറ്റ് ബി.ജെ.പി.ക്കു ലഭിക്കും. നിയമസഭയിലേക്കുകൂടി തിരഞ്ഞെടുപ്പു നടന്ന ഒഡിഷയിലും ഇതുതന്നെയാണ് സ്ഥിതി. അവിടെ 147 അംഗ നിയമസഭയില്‍ ബിജു ജനതാദളിന് (ബി.ജെ.ഡി.) 80നും 100നുമിടയില്‍ സീറ്റുകിട്ടുമെന്നാണു പ്രവചനം. ലോക്‌സഭയില്‍ ബി.ജെ.ഡിക്കു രണ്ടുമുതല്‍ ആറുവരെ സീറ്റു മാത്രമേ ലഭിക്കൂ. ബി.ജെ.പിക്ക് 15നും 19നുമിടയില്‍ സീറ്റു കിട്ടുമെന്നാണ് പ്രവചനം.
കര്‍ണാടകം ഒഴികെയുള്ള ദക്ഷിണേന്ത്യ മാത്രമാണ് ഇപ്പോഴും ബി.ജെ.പി.ക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത മേഖല. എന്‍.ഡി.എ.യെ നേരിടാന്‍ ദേശീയതലത്തില്‍ പൊതുവായ പ്രതിപക്ഷസഖ്യമോ നരേന്ദ്ര മോദിക്കു പകരം പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ വേറൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ ഉണ്ടായിരുന്നില്ല. പ്രതിപക്ഷൈക്യം ഉണ്ടായില്ലെന്നു മാത്രമല്ല, ഭാവിയില്‍ പരസ്പരം പോരടിച്ചേക്കാവുന്ന പ്രദേശികനേതാക്കളാണ് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത്.
രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ ഒട്ടേറെ വളര്‍ന്നെങ്കിലും മോദിക്കു പകരമാവില്ലെന്ന തോന്നല്‍ പ്രബലമായിരുന്നു. പ്രതിപക്ഷത്തെ ഈ നേതൃപ്രതിസന്ധിയും ഐക്യമില്ലായ്മയും ആണ് യു.പി.യിലും ബിഹാറിലും ബംഗാളിലുമെല്ലാം ബി.ജെ.പി.യെ തുണച്ചത്. ബി.ജെ.പി.യിതര വോട്ടുകള്‍ അവിടങ്ങളിലൊന്നും ഏകോപിപ്പിക്കപ്പെട്ടില്ല. യു.പി.യില്‍ ബി.എസ്.പി.യും എസ്.പി.യും ചേര്‍ന്നുള്ള സഖ്യത്തിന് 2014ലേതിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും എക്‌സിറ്റ്‌പോള്‍ പ്രകാരം അതു കുറയുകയാണ് ചെയ്തത്.
പ്രതിപക്ഷസഖ്യം അല്പമെങ്കിലും ഫലപ്രദമായിരുന്ന ഛത്തീസ്ഗഢിലും അതു ഫലംകണ്ടില്ല. ബിഹാറിലാകട്ടെ, എന്‍.ഡി.എ 2014ലേതിനെക്കാളും സ്ഥിതി മെച്ചപ്പെടുത്തിയെന്നാണു പ്രവചനം. ആര്‍.ജെ.ഡികോണ്‍ഗ്രസ് സഖ്യം പ്രതീക്ഷിച്ചപോലെ മുസ്‌ലിം, യാദവ കൂട്ടുകെട്ടൊന്നും അവിടെ സംഭവിച്ചില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാകാഞ്ഞതിനാല്‍ ത്രികോണ മത്സരമാണു നടന്നത്. 2014ലേതുപോലെ ഏഴില്‍ ഏഴുസീറ്റും ബി.ജെ.പി.ക്കു ലഭിക്കുമെന്നാണ് പ്രവചനം.
ബി.ജെ.പി. അവിശ്വസനീയമായ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലാണെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങള്‍ക്കു സമാനമാണ് യഥാര്‍ഥഫലമെങ്കില്‍ അതു കോണ്‍ഗ്രസിലും പ്രാദേശിക പാര്‍ട്ടികളിലും വലിയ മാറ്റങ്ങള്‍ക്കിടയാക്കും. പ്രാദേശികപാര്‍ട്ടികളുടെ ദേശീയതലത്തിലുള്ള ഇടപെടലോ സമ്മര്‍ദമോ ഉണ്ടാവില്ലെന്നു വ്യക്തം.
https://www.facebook.com/Malayalivartha