പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും വിവാദപരാമർശങ്ങളിൽ ക്ലീൻചിറ്റ് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും വിവാദപരാമർശങ്ങളിൽ ക്ലീൻചിറ്റ് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള കമ്മീഷൻ അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനം. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചതിനനുസരിച്ചാണ് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ വാദം യോഗം തള്ളി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തൻ്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രംഗത്ത് എത്തിയിരുന്നു. ക്ലീൻ ചിറ്റിലെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ലവാസ വ്യക്തമാക്കി. ന്യൂനപക്ഷ തീരുമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യോഗങ്ങളിൽ തൻ്റെ സാന്നിധ്യം അര്‍ഥശൂന്യമാണെന്നാണ് ലവാസയുടെ നിലപാട്. എന്നാൽ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ മറുപടി നൽകി.
ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സ്വാഭാവിക നീതി അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികളെല്ലാം.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ജുഡീഷ്യൽ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാൽ വിധിപ്രസ്താവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നും യോഗത്തിൽ അശോക് ലവാസ വാദിച്ചു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ എക്സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാൽ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം, വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha