കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം ഏറെക്കുറെ വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ അധികാരത്തിലേക്ക്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഫലങ്ങൾ പുറത്തുവരുന്നത്. മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.
ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്. ആകെയുള്ള 542 സീറ്റുകളില്‍ 338 സീറ്റുകളിലും എന്‍ഡിഎ ആണ് മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 294 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് ലീഡ് ചെയ്യുന്നത്.
25 സീറ്റിൽ തൃണമൂൽ കോൺഗ്രസും 22 സീറ്റിൽ ഡിഎംകെയും ഉണ്ട്. വൈഎസ്ആർ കോൺഗ്രസ് 24 സീറ്റിൽ മുന്നിലാണ്.
ബിജെപിയുടെ മാത്രം ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ശക്തമാകുന്നു.
സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും സഖ്യമായി മൽസരിച്ച ഉത്തർപ്രദേശിൽ അവർക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് ലീഡ്.
ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും തെലങ്കാനയിൽ ടിആർഎസ്സും ബഹുദൂരം മുന്നിലാണ്.
ദേശീയ തലത്തിൽ തിരിച്ചടി നേരിടുന്ന കോൺഗ്രസിന് ആശ്വാസം പകർന്ന് കേരളവും പഞ്ചാബും മാത്രം
ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വരുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദിക്ക് പാര്‍ട്ടി ആസ്ഥാനത്ത് വന്‍ സ്വീകരണമൊരുക്കാന്‍ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു . ഇന്ന് വൈകീട്ടോടെ സ്വീകരണമൊരുക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന.
ഇതിനായി ഇരുപതിനായിരത്തോളം പ്രവര്‍ത്തകരോട് ദില്ലിയിലേക്കെത്താന്‍ നേതാക്കള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 25ന് വിജയിക്കുന്ന എല്ലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ദില്ലിയിലെത്തണമെന്നും നേതാക്കള്‍ അറിയിച്ചതായാണ് സൂചന
https://www.facebook.com/Malayalivartha