രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോൺഗ്രസ്; രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്നും പ്രവർത്തകസമിതി യോഗം വിലയിരുത്തി; ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചത്
രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോൺഗ്രസ്. രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്നും പ്രവർത്തകസമിതി യോഗം വിലയിരുത്തി. ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചത്. എന്നാൽ രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്ന് നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. സംഘടനയിൽ സമൂലമാറ്റത്തിനും യോഗം രാഹുലിനെ ചുമതലപ്പെടുത്തി. ക്രിയാത്മക പ്രതിപക്ഷമായി കോൺഗ്രസ് തുടരുമെന്നും എഐസിസി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വക്താവ് രണ്‍ദീപ് സുർജെവാല പറഞ്ഞു. എ.കെ. ആന്റണി, കെ.സി. വേണുഗോലാൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തോൽവി വിശദമായി പരിശോധിക്കുമെന്ന് ആന്റണി പറഞ്ഞു. ഇപ്പോൾ രാജിവയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. ഉത്തർപ്രദേശിലെ ശക്തികേന്ദ്രമായ അമേഠിയും നഷ്ടമായതോടെയാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുൽ ഗാന്ധി ആവർത്തിച്ചിരുന്നു. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തു. ഇപ്പോൾ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജി പ്രവർത്തക സമിതി ഏകകണ്ഠമായി തള്ളിക്കളഞ്ഞിട്ടും, തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഇനി വേണ്ട നടപടികളെടുക്കാൻ രാഹുലിനെ ചുമതലപ്പെടുത്തിയാണ് യോഗം പ്രമേയം പാസ്സാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അന്ന് എഐസിസി പ്രവർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ സംസാരിക്കുന്ന പോഡിയത്തിന് പുറത്ത് പ്രിയങ്കാ ഗാന്ധിയും നിൽക്കുന്നത് കാണാമായിരുന്നു. ആശങ്ക നിറഞ്ഞ മുഖവുമായാണ് അന്ന് പ്രിയങ്ക രാഹുലിന്‍റെ വാർത്താ സമ്മേളനത്തിനിടെ നിന്നത്.
വയനാട് വൻ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തിനിടയിലും അമേതിയിലെ രാഹുലിന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡൽഹിയിലും ഗുജറാത്തിലുമടക്കം കോൺഗ്രസ് പൂജ്യമായി.തനിക്കാണു തോൽവിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. അതേസമയം, കോൺഗ്രസിന്റെ പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ട്. പാർട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha