ചന്ദ്രബാബു നായിഡുവിന്റെ തോൽവി ദുഷ്കൃത്യങ്ങൾക്കു ദൈവം നൽകിയ ശിക്ഷയെന്ന് വൈഎസ്ആർ കോണ്ഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി
ദുഷ്കൃത്യങ്ങൾക്കു ദൈവം നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പിലെ ചന്ദ്രബാബു നായിഡുവിന്റെ തോൽവിയെന്ന് വൈഎസ്ആർ കോണ്ഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. അടുത്ത ആഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കാനിരിക്കെയാണ് ജഗന്റെ പരാമർശം.
അധാർമികവും അന്യായവുമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ദൈവം ശിക്ഷ നൽകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നായിഡുവിന്റെ തോൽവി. 2014 തെരഞ്ഞെടുപ്പിൽ നായിഡു 23 വൈഎസ്ആർപി എംഎൽഎമാരെ വിലയ്ക്കെടുത്തു. ഇപ്പോൾ മേയ് 23-നു വന്ന തെരഞ്ഞെടുപ്പു ഫലത്തിൽ വെറും 23 എംഎൽഎമാർ മാത്രമാണ് ടിഡിപിക്കു ലഭിച്ചത്. 23-ന് ദൈവം ഒരു മഹത്തായ തിരക്കഥയെഴുതി- പാർട്ടി എംഎൽഎമാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജഗൻ പറഞ്ഞു.
175 അംഗ നിയമസഭയിൽ 151 സീറ്റ് നേടിയാണ് ജഗൻ ആന്ധ്രയിൽ അധികാരം പിടിച്ചത്. നായിഡുവിന്റെ ടിഡിപിക്ക് വെറും 23 സീറ്റ് മാത്രമാണ് ലഭിച്ചത്. 25 ലോക്സഭാ സീറ്റുകളിൽ 22 എണ്ണവും ജഗന്റെ പാർട്ടി പിടിച്ചു. ടിഡിപി മൂന്നു സീറ്റുകൊണ്ടു തൃപ്തിപ്പെട്ടു.
https://www.facebook.com/Malayalivartha