രാജിവെക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്ന രാഹുലിന് പിന്തുണയുമായി സഹോദരി പ്രിയങ്കയും; വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്‍പംകൂടി സമയം കൊടുക്കണമെന്നും പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി. ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിലുറച്ച് തന്നെ നിൽക്കുകയാണ് രാഹുൽ ഗാന്ധി.
അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്‍പംകൂടി സമയം കൊടുക്കണം എന്ന അഭിപ്രായവും പ്രിയങ്കയ്ക്കുണ്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.റ്റി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കാന്‍ രാഹുല്‍ തയ്യാറായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണം എന്ന് പ്രവര്‍ത്തക സമിതി ആവശ്യപ്പെടുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാഹുലിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വീകരിച്ചതെന്നാണ് വിവരം.
രാഹുല്‍ രാജി നിലപാടില്‍ ഉറച്ച് നിന്നതോടെ മറ്റാര് പകരക്കാരനാകും എന്നതായിരുന്നു പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ആശങ്ക. ചിലര്‍ പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി 52 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയി. 2014ല്‍ നേടിയതിനേക്കാള്‍ എട്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗാന്ധി ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha