നാസിക്കിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലുണ്ടായ കവർച്ചാ ശ്രമം തടയാനുള്ള ശ്രമത്തിനിടെ മലയാളി വെടിയേറ്റ് മരിച്ചു; ആക്രമണത്തിൽ ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു
മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ചാസംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവലാണ് മരിച്ചത്. ആക്രമണത്തിൽ ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. ബാങ്കിൽ മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘത്തെ തടയാനുളള ശ്രമത്തിനിടയിലാണ് സാജുവിന് വെടിയേറ്റത്. സാജുവിനൊടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.
പണമിടപാട് സ്ഥാപനത്തിൽ അതിക്രമിച്ചുകയറിയ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ വാങ്ങിവച്ചു. തുടർന്ന് ഇവർ കവർച്ച നടത്തുന്നതിനിടെ സാജു തടയാൻ ശ്രമിച്ചു. ഇതോടെ സാജുവിനു നേരെ സംഘം നിറയൊഴിക്കുകയായിരുന്നു. സ്ഥാപനത്തില്‍ ഓഡിറ്റിങ്ങ് നടക്കുന്നതിനിടയിലായിരുന്നു കവര്‍ച്ചാശ്രമം. മുബൈ ശാഖയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു, നാസിക്ക് ശാഖയിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തിയതായിരുന്നു.
https://www.facebook.com/Malayalivartha