ഒളിച്ചോടി ചിദംബരം; ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല; ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തുഷാര്‍ മെഹ്ത കോടതിയിൽ ശക്തമായി വാദിച്ചു
ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു വൻ തിരിച്ചടി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന് ആശ്വസിക്കാന്‍ വകയില്ല. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വരുന്നത് വരെ അറസ്റ്റ് ചെയ്യുന്നതില്‍ പരിരക്ഷ നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ ജസ്റ്റിസ് രമണ തയ്യാറായില്ല.
ഇത് കള്ളപ്പണം വെളുപ്പിച്ചതിന്റെ ആഴം വെളിവാക്കുന്ന ബൃഹത്തായ കേസാണെനന്നായിരുന്നു സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞത്. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തുഷാര്‍ മെഹ്ത കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ അടിയന്തരമായി ഇടക്കാല ആശ്വാസം വേണമെന്നും അദ്ദേഹത്തിന്റെ പൂര്‍വകാലം കുറ്റമറ്റ രീതിയിലുള്ളതാണെന്നുമായിരുന്നു ചിദംബരത്തിന് വേണ്ടി ഹാജരായ കബില്‍ സിബലടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വാദം. എന്നാൽ ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസിന്റെ അടിയന്തര പരിഗണനക്ക് വിടുകയാണെന്നും ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ഇതിനിടെ ഇന്നലെയും ഇന്നുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി. ഇന്നു രാവിലെ എട്ടു മണിയോടെ വസതിക്കു മുന്നിലെത്തിയ സംഘം അവിടെ തുടരുകയാണ്.
രാത്രി12 ന് വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് പതിച്ചു. ഏതു നിയമം പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി ചിദംബരത്തിന്റെ വസതിക്കു മുന്നില്‍ നോട്ടിസ് പതിച്ചതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദിപ് സിങ് ഖുറാന ചോദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇത്തരം നീക്കങ്ങള്‍ പാടില്ലെന്ന നിലപാട് സിബിഐയെ അറിയിച്ചതായി ഖുറാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
അതിനിടെ ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ചിദംബരം എവിടെയാണെന്നു വ്യക്തമായ സൂചനയില്ല. സുപ്രീംകോടതി നടപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്ഹയിരിക്കുകയാണ്. ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha