ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാക്കിയാണ് പണിമുടക്ക് തുടരുന്നത്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്കയിടത്തും സര്‍വീസുകൾ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം. കടമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നില്ല.ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം ഇവയിൽ കുറവാണ്. പലചരക്കു സാധനങ്ങളുടെ ഓൺലൈൻ വിതരണത്തെയും സർവീസ് തൊഴിലാളികളുടെ അഭാവം ബാധിച്ചിട്ടുണ്ട്.വയനാട് ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി. വയനാട് കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി.
'കൈ കാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലേ? എന്തിനാണ് തെറി പറയുന്നതെന്ന്' ഡ്രൈവർ ചോദിച്ചപ്പോൾ 'ഇവനെ എന്തായാലും വിടാൻ പറ്റില്ല, രാത്രി 12 ആയിട്ടു പോയാൽ മതി' എന്നാണ് സമരാനുകൂലികൾ പറഞ്ഞത്. ഐഎൻടിയുസി പ്രവർത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. സ്ഥലത്തു പൊലീസ് എത്തിയെങ്കിലും പ്രവർത്തകർ അയയാൻ തയാറായില്ല. ദേശീയ പണിമുടക്ക് കണ്ണൂരിൽ ഹർത്താലിന് സമാനം. നാമമാത്രമായി സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
റെയിൽവേ സ്റ്റേഷനിലും ചുരുക്കം യാത്രക്കാർ മാത്രമാണ് എത്തിയത്. എന്നാൽ ജില്ലയിൽ എവിടെയും വാഹനങ്ങൾ തടയുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓട്ടോ, ടാക്സി വാഹനങ്ങൾ ഒന്നും ഓടുന്നില്ല. ഏതാനും മെഡിക്കൽ ഷോപ്പുകൾ ഒഴിച്ചാൽ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ നിലയിലാണ് കാഴ്ചകൾ. രാജ്യതലസ്ഥാനായ ഡൽഹിയിലും ജനജീവിതം സാധാരണമാണ്. റിക്ഷാ തൊഴിലാളികൾ അടക്കം പതിവുപോലെ തൊഴിലെടുക്കാനെത്തി.
https://www.facebook.com/Malayalivartha

























