അസ്ത്ര മിസൈൽ പരീക്ഷണ വിക്ഷേപണം വൻ വിജയം; പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ
പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ. ഇന്ത്യയുടെ പ്രതിരോധ സേനകൾക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ വിജയകരമായി പരീക്ഷിച്ചു.
പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്. എയർ ടു എയർ മിസൈലായ അസ്ത്രയുടെ ദൂരപരിധി 70 കിലോമീറ്ററിൽ അധികമാണ്. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താൻ അസ്ത്ര കൊണ്ട് സാധിക്കും. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് വർധിക്കും.
വിമാനത്തില്‍ നിന്ന് തൊടുത്തു വിടാവുന്ന അസ്ത്ര ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തരം മിസൈലാണ്. ആകാശത്തുനിന്ന് ആകാശത്തേക്കു വിക്ഷേപിക്കാവുന്ന അസ്‌ത്ര മിസൈലുകൾക്ക് ദൃശ്യാതീത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. ഭാവിയുടെ ആയുധമായ ഇവ ശബ്‌ദാതിവേഗത്തിൽ (സൂപ്പർസോണിക്)ലക്ഷ്യസ്‌ഥാനത്തെത്തും. ശബ്ദത്തിന്റെ നാലു മടങ്ങു വേഗതയിലാണ് അസ്ത്ര കുതിക്കുന്നത്.
ഏത് പോർ വിമാനത്തിലും ഇത് ഉപയോഗിക്കാം. തുടക്കത്തിൽ സുഖോയ് 30 എംകെഐ വിമാനത്തിൽ ഘടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെങ്കിലും മിറാഷ്-2000, മിഗ്-29, ജാഗ്വാർ, തേജസ് വിമാനങ്ങളിലും ഉപയോഗിക്കാം. ഭാവിയുടെ മിസൈൽ എന്നാണ് ഡിആർഡിഒ അധികൃതർ അസ്ത്രയെ വിശേഷിപ്പിക്കുന്നത്. മിസൈൽ വേധ മിസൈലായും സൂപ്പർസോണിക് മിസൈലായും ഇത് ഭാവിയിൽ ഉപയോഗിക്കാം.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീർഘദൂര സബ്‌സോണിക് മിസൈൽ ‘നിർഭയ്’ന്റെ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായിരുന്നു. നിരവധി തവണ പരീക്ഷണങ്ങൾ പരാജയപ്പെട്ട ക്രൂസ് മിസൈലാണ് നിർഭയ്. 300 കിലോഗ്രാം ഭാരമുള്ള പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണിതു വികസിപ്പിച്ചത്. നിരവധി പ്ലാറ്റ്ഫോമുകളിൽ നിന്നു ഉപയോഗിക്കാൻ കഴിയുന്ന നിർഭയ് ഏതു കാലാവസ്ഥയിലും പ്രയോഗിക്കാം. ഒഡീഷ തീരത്തുനിന്നു തിങ്കളാഴ്ച രാവിലെയാണ് നിർഭയ് മിസൈലിന്റെ അവസാന പരീക്ഷണം നടന്നത്. 2017 നവംബർ ഏഴിനും പരീക്ഷണം നടത്തിയിരുന്നു.
ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നി, പൃഥ്വി, ധനുഷ് തുടങ്ങിയവയും ഇന്ത്യയിൽ വികസിപ്പിച്ചവ തന്നെയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്.
പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് മോദി സക്കാരിന്റെ ശ്രമം. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ പ്രതിരോധ മേഖലയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 8500 കോടി രൂപയാണ്. ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായാണ് സര്‍ക്കാര്‍ ഈ തുക ചെലവഴിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8000 കോടി രൂപയാണ് പ്രതിരോധ ആയുധങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിരോധ മേഖലകള്‍ക്കായി തുടക്കം കുറിച്ച പദ്ധതികളെല്ലാം തന്നെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സര്‍ക്കാരിനു പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നു.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്കു സാധിച്ചു. കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
https://www.facebook.com/Malayalivartha