അന്നും ശബരിമല ,ഇന്നും ശബരിമല; ദസറ അവധിക്കുശേഷം 14-നു തുറക്കുന്ന സുപ്രീംകോടതിയുടെ തുടർന്നുള്ള 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകം

അടുത്ത 18 ദിവസം സുപ്രീംകോടതിയിൽ നിർണായകം. ദസറ അവധിക്കുശേഷം 14-നു തുറക്കുന്ന സുപ്രീംകോടതിയുടെ തുടർന്നുള്ള 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകമാണ്. നവംബർ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകൾ കൈകാര്യം ചെയ്ത കേസുകളിൽ വിധിയുണ്ടാവും. അതുകൊണ്ടുതന്നെ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് ശബരിമല വിധി.
ശബരിമല, റഫാൽ, ഇ.പി.എഫ്. പെൻഷൻ എന്നിവയിലെ പുനഃപരിശോധനാ ഹർജികളും അയോധ്യ ഭൂമിതർക്ക കേസും പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ്.
പുനഃപരിശോധനാ ഹർജിയിൽ വാദംകേട്ട് വിധിപറയാൻ മാറ്റിയ രണ്ടുകേസുകളാണ് രാജ്യം ഏറെ ഉറ്റുനോക്കുന്നത്. ശബരിമല യുവതിപ്രവേശന വിധിക്കെതിരായ അമ്പത്തഞ്ചോളം കേസുകളിൽ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിവച്ചിട്ട് എട്ടുമാസം കഴിഞ്ഞു. ഫെബ്രുവരി ആറിനാണ് വാദം കേട്ടശേഷം വിധിപറയാൻ മാറ്റിയത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേയുള്ള ഹർജികളാണിത്.
കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം. ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക് നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു. ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.
എതിർപ്പുകൾ തുടർന്നുകൊണ്ടിരുന്ന ശബരിമല യുവതിപ്രവേശന വിധിക്കെതിരായ അമ്പത്തഞ്ചോളം കേസുകളിൽ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിവച്ചിട്ട് എട്ടുമാസം കഴിഞ്ഞു. ഫെബ്രുവരി ആറിനാണ് വാദം കേട്ടശേഷം വിധിപറയാൻ മാറ്റിയത്.
ഫ്രാൻസുമായുള്ള റഫാൽ യുദ്ധവിമാന ഇടപാട് ശരിവെച്ചതിനെതിരായ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിയത് മേയ് 10-നാണ്. പുനഃപരിശോധനാ ഹർജികളിൽപ്പോലും വിധിപറയാൻ ഇത്രയും മാസങ്ങൾനീണ്ട കാലതാമസം അസാധാരണമാണെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
ദീപാവലി, ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ അവധികൾകൂടി അടുത്തടുത്ത് വരുന്നതിനാൽ നവംബർ 17-നുമുമ്പായി 18 പ്രവൃത്തിദിവസം മാത്രമാണുള്ളത്. അതിൽ ആദ്യയാഴ്ചതന്നെ അയോധ്യക്കേസിലെ വാദങ്ങൾ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു. എല്ലാ പ്രവൃത്തിദിവസവും ഈ കേസ് കേൾക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നുപറഞ്ഞ് ജൂലായ് 10-നു മാറ്റിവെച്ചതാണ് ഇ.പി.എഫ്. പെൻഷൻ കേസ്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകാനുള്ള കേരള ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. അതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് വിധിപറയേണ്ടത്.
ഹൈക്കോടതിവിധിക്കെതിരേ കേന്ദ്രതൊഴിൽമന്ത്രാലയം നൽകിയ ഹർജിയും പുനഃപരിശോധനാ ഹർജിക്കൊപ്പം തുറന്നകോടതിയിൽ പരിഗണിക്കാമെന്ന് ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. പുനഃപരിശോധനാഹർജി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ ഉയർന്ന ഇ.പി.എഫ്. പെൻഷനുവേണ്ടിയുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് നീണ്ടുപോയി. എന്നാൽ, സുപ്രധാനമായ ഈ വിഷയങ്ങളെല്ലാം പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചായതിനാൽ അദ്ദേഹം വിരമിക്കുന്നതിനുമുമ്പായി ഈ വിഷയങ്ങളിലെല്ലാം വിധിപറയേണ്ടിവരും.
https://www.facebook.com/Malayalivartha






















