യുദ്ധക്കപ്പലുകൾ സജ്ജം, കാവലിന് 5000 പൊലീസ്,ചുറ്റും 800 സിസിടിവി; മഹാബലിപുരത്ത് ഇന്നും നാളെയും ഇന്ത്യ–ചൈന അനൗപചാരിക ഉച്ചകോടി; മോദി ചെന്നൈയിലെത്തി

മാമല്ലപുരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന മഹാബലിപുരം അതീവ സുരക്ഷയിലാണ്. ചെന്നൈ നഗരത്തിൽനിന്ന് 50 കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരത്ത് അയ്യായിരത്തിലേറെ പൊലീസുകാരാണ് ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നത്. തീരത്തോടു ചേർന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തം. യുനെസ്കോയുടെ പൈതൃക സ്മാരക പട്ടികയിലുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടെ എണ്ണൂറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.ഇതെല്ലാംകൊണ്ടുതന്നെ മഹാബലിപുരം ഉച്ചകോടിക്കായി ഒരുങ്ങിക്കഴിഞ്ഞു.
ജമ്മു കശ്മീർ വിഷയത്തിലെ വാക്‌പോരിനു പിന്നാലെയാണ് മഹാബലിപുരത്ത് ഇന്നും നാളെയും ഇന്ത്യ–ചൈന അനൗപചാരിക ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കായി മോദി ചെന്നൈയിലെത്തികഴിഞ്ഞു.
കശ്മീർ വിഷയത്തിൽ ചൈന നടത്തിയ മലക്കം മറിച്ചിൽ ഉച്ചകോടിയെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്ന ഉച്ചകോടിയിൽ കരാറുകളോ സംയുക്ത പ്രസ്താവനയോ ഉദ്ദേശിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും വ്യാപാരമുൾപ്പെടെയുള്ള മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ലക്ഷ്യം.
ജമ്മു കശ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നു കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയത് ഉച്ചകോടി സുഗമമാക്കാനുള്ള ശ്രമം മാത്രമായിരുന്നുവെന്നാണു വിലയിരുത്തപെടുന്നത്. ഇതിനു പിന്നാലെയാണു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും ഷി ചിൻപിങ്ങുമായി ബെയ്ജിങ്ങിൽ ചർച്ച നടത്തിയതും കശ്മീർ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും ചൈന വ്യക്തമാക്കിയതും. കാശ്മീരിലെ സ്ഥിതി തങ്ങൾ നിരീക്ഷിക്കുകയാണെന്നും ചൈന - പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അതിൽ വിള്ളലുണ്ടാകില്ലെന്നുമാണ് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ചൈന വ്യക്തമാക്കിയത്.
ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ചൈനയുടെ ഈ സമീപനത്തെ ഇന്ത്യ രൂക്ഷമായാണ് വിമർശിച്ചത്. ജമ്മുകാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യൻ നിലപാട് ചൈനയ്‌ക്ക് നന്നായി അറിയാവുന്നതാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൈനയ്‌ക്ക് മറുപടി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഉച്ചയ്‌ക്ക് ഒന്നരയ്ക്ക് എത്തും. വിമാനത്താവളത്തിൽ പാട്ടും നൃത്തവുമായി അദ്ദേഹത്തെ വരവേൽക്കും. തുടർന്ന് ഗ്വിണ്ടിയിലെ ഐ. ടി. സി ഗ്രാൻഡ് ചോള ഹോട്ടലിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് നാല് മണിയോടെ മഹാബലിപുരത്തേക്ക് തിരിക്കും. അഞ്ച് മണിക്ക് മോദിക്കൊപ്പം മഹാബലിപുരത്തെ സ്‌മാരകങ്ങൾ സന്ദർശിക്കും. രാത്രി താജ് റിസോർട്ടിൽ മോദി നൽകുന്ന അത്താഴ വിരുന്നിന് ശേഷം ചൈനീസ് പ്രസിഡന്റിനായി കലാക്ഷേത്ര സംസ്കാരിക പരിപാടി അവതരിപ്പിക്കും.നാളെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പിംഗ് നേപ്പാളിലേക്കു പോകും.
മോദി– ഷി കൂടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിനു ചൈനയുമായി നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധമാണുള്ളത്. കിഴക്കൻ ചൈന നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിൻപിങ് നേരത്തേ ഫൂജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമിഴ് രാജകുമാരൻ ബോധിരാമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha






















