56 ഇഞ്ച് നെഞ്ച് വിരിച്ച് ഷിയുടെ കണ്ണില്‍ നോക്കി മോദി പറയുന്ന മൂന്ന് കാര്യങ്ങള്‍; മോദിക്കെതിരെ പരിഹാസവുമായി കപില്‍ സിബല്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കെ മോദിയെ രൂക്ഷമായി പരിഹസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
പാക് അധീന കശ്മീരില്‍ കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റര്‍ സ്ഥലം ഒഴിഞ്ഞു തരണമെന്നും ഇന്ത്യയില്‍ ഹുവാവേയുടെ 5ജി ഫോണ്‍ ഉണ്ടാവില്ലെന്നും ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി മോദി പറയണമെന്നാണ് സിബലിന്റെ ആവശ്യം.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ ഷി ജിന്‍പിങ് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്നതു കണ്ടു. അതുപോലെ മഹാബലിപുരത്തെത്തുന്ന ഷി ജിന്‍പിങ്ങിന്റെ കണ്ണില്‍ നോക്കി നെഞ്ച് വിരിച്ച് മോദി മൂന്ന് കാര്യങ്ങള്‍ പറയണം. 1) ചൈന കൈവശപ്പെടുത്തിയിരിക്കുന്ന പാക്ക് അധീന കശ്മീരെ 5000 കിലോമീറ്റര്‍ സ്ഥലം ഉടന്‍ ഒഴിയുക. 2), ഇന്ത്യയില്‍ ഹുവാവേയുടെ 5 ജി ഉണ്ടാവില്ല. 56 ഇഞ്ച് നെഞ്ച് വിരിച്ച് ഷി ജിന്‍പിങ്ങിന്റെ മുഖത്ത് നോക്കി താങ്കള്‍ പറയണം.” എന്ന് സിബല്‍ ട്വീറ്റ് ചെയ്തു.
കശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ കാണുന്നുണ്ടെന്ന് ഷി ജിന്‍പിങ് പറയുമ്പോള്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങള്‍ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ തടയാന്‍ മോദി സര്‍ക്കാരിന് ആവുന്നില്ലെന്നും കോണ്‍ഗ്രസ് ആഞ്ഞടിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയിലെത്തുന്ന ഷി ജിന്‍ പിങ്ങ് വൈകീട്ടാണ് മഹാബലിപുരത്തേക്ക് തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഊര്‍ജിതമാക്കലും, വ്യാപാര ബന്ധം ശക്തിപ്പെടുത്തലും ആണ് കൂടിക്കാഴ്ച ലക്ഷ്യം വെക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
കശ്മീർ വിഷയത്തിൽ ചൈന നടത്തിയ മലക്കം മറിച്ചിൽ ഉച്ചകോടിയെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്ന ഉച്ചകോടിയിൽ കരാറുകളോ സംയുക്ത പ്രസ്താവനയോ ഉദ്ദേശിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും വ്യാപാരമുൾപ്പെടെയുള്ള മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ലക്ഷ്യം.
ജമ്മു കശ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നു കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയത് ഉച്ചകോടി സുഗമമാക്കാനുള്ള ശ്രമം മാത്രമായിരുന്നുവെന്നാണു വിലയിരുത്തപെടുന്നത്. ഇതിനു പിന്നാലെയാണു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും ഷി ചിൻപിങ്ങുമായി ബെയ്ജിങ്ങിൽ ചർച്ച നടത്തിയതും കശ്മീർ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും ചൈന വ്യക്തമാക്കിയതും. കാശ്മീരിലെ സ്ഥിതി തങ്ങൾ നിരീക്ഷിക്കുകയാണെന്നും ചൈന - പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അതിൽ വിള്ളലുണ്ടാകില്ലെന്നുമാണ് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ചൈന വ്യക്തമാക്കിയത്.
ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ചൈനയുടെ ഈ സമീപനത്തെ ഇന്ത്യ രൂക്ഷമായാണ് വിമർശിച്ചത്. ജമ്മുകാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യൻ നിലപാട് ചൈനയ്‌ക്ക് നന്നായി അറിയാവുന്നതാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൈനയ്‌ക്ക് മറുപടി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.
https://www.facebook.com/Malayalivartha






















