രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തൽ; ഇന്ത്യയിൽ 2000 നോട്ട്അച്ചടി നിർത്തിയപ്പോൾ പാക് പ്രസ്സുകളിൽ തുടങ്ങി ?

മൂന്നു വർഷം മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 2000 ന്റെ നോട്ടുകൾ പ്രിന്റിങ് നിർത്തിവച്ചതായി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തൽ . കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ പ്രസ്സുകൾ പോലും ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത് . ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നാണ് ആർബിഐ നേരത്തെ അറിയിച്ചിരുന്നു.
ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയിൽ എത്തുന്നതിന്റെ വഴി തേടിയ ഡൽഹി പൊലീസിലെ സ്‌പെഷല്‍ സെൽ കണ്ടെത്തുയിരുന്നു. 2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിങ് ഫീച്ചറുകൾ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു കണ്ടെത്തല്‍.ഇത് പാക്കിസ്ഥാന്റെ അറിവോടെയായിരിക്കാമെന്നും പറയുന്നു.
സ്‌പെഷല്‍ സെൽ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.
പുതിയതായി ഇന്ത്യയിലെത്തിയ 2,000 രൂപയുടെ കള്ളനോട്ട് തിരിച്ചറിയാന്‍ വളരെ വിഷമമാണ്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉന്നതരുടെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം . ഈ നോട്ടുകളുടെ ഇന്ത്യയിലെ വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനം പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയാണെന്നും സൂചനയുണ്ട്. ഇവര്‍ പ്രവര്‍ത്തിക്കുന്നത് കറാച്ചി കേന്ദ്രീകരിച്ചാണ്
മറ്റൊരു സുരക്ഷാ ഫീച്ചറും ഇവര്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ്. ഇവ കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ആറു മാസം മുൻപ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത് . ഉദാഹരണത്തിന്, പുതിയതായി പിടിച്ച 2,000 രൂപ നോട്ടുകളില്‍ '7FK' എന്ന് എക്‌സ്‌പ്ലോഡഡ് ഫോര്‍മേഷനില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത്രകാലം ഇത്തരം ഫീച്ചറുകള്‍ കള്ളനോട്ടുകളില്‍ കണ്ടെത്താനാകുമായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
നോട്ടു നിരോധനത്തിനു ശേഷം കള്ളനോട്ടു വരവ് കുറച്ചു കാലത്തേക്ക് നിലച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 7.67 കോടി രൂപയുടെ കള്ളനോട്ട് നേപ്പാള്‍ പൊലീസ് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ പിടികൂടിയിരുന്നു. ഈ നോട്ടുകൾ കറാച്ചിയില്‍നിന്ന് ഖത്തര്‍ വഴിയാണ് അന്ന് നേപ്പാളില്‍ എത്തിയത്. അന്നു കിട്ടിയ നോട്ടുകള്‍ എത്ര ഗുണമേന്മയുള്ളവയാണെന്നത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു.
എന്നാല്‍, അടുത്തിടെ പിടികൂടിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇറക്കിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. . നോട്ടുകളില്‍ കാണുന്ന ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് അതുണ്ടാക്കുന്ന കമ്പനി ഫെഡറല്‍ സർക്കാരുകള്‍ക്കു മാത്രമാണ് നല്‍കുന്നത്. ഇത് പാക്കിസ്ഥാന്‍ സർക്കാരിന്റെ പ്രിന്റിങ് പ്രസില്‍നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് അനുമാനം. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















