ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് 18 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളിൽ വിധി പറയേണ്ടത് മൂന്ന് സുപ്രധാന കേസുകള്‍.. ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ഗൊഗോയിക്ക് വിധി പറയാനുള്ളത്
രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു സുപ്രധാന കേസുകള്‍ ആണ് വിരമിക്കാന്‍ കേവലം 33 ദിവസം മാത്രം ബാക്കിനില്‍ക്കേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ളത് . ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.
ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വിധി പറയേണ്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നത് മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് തന്നെ . എന്നാൽ വൃശ്ചികം ഒന്നായ നവംബര്‍ 17 ഞായറാഴ്ച ആയതിനാല്‍ രഞ്ജന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനം നവംബര്‍ 15 ആയിരിക്കും. വരുന്ന മണ്ഡലകാലത്ത് സുപ്രീംകോടതിയുടെ പുതിയ വിധിആയിരിക്കും പ്രാബല്യത്തിലുണ്ടാവുക എന്നതിനാൽ ഈ വിധി കേരളത്തെ സംബന്ധിച്ച് സുപ്രധാനമാണ്
രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസും റോഹിന്‍ഗ്യകളെ നാടുകടത്തുന്നതു സംബന്ധിച്ച കേസും അദ്ദേഹത്തിന് മുന്നിലുണ്ട്. ബാബരി മസ്ജിദ് നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിക്കു വേണ്ടി അവകാശവാദമുന്നയിച്ചുള്ള കേസില്‍ നിര്‍മോഹി അഖാഢയും രാംലല്ലയും സുന്നി വഖ്ഫ് ബോര്‍ഡുമാണ് പ്രധാന കക്ഷികള്‍.
കോടതിക്കു പുറത്തുള്ള അനുരഞ്ജന ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 6ന് ആണ് കേസില്‍ അന്തിമ വാദംകേള്‍ക്കല്‍ ആരംഭിച്ചത്. ഒക്ടോബര്‍ 17ന് വാദംകേള്‍ക്കല്‍ അവസാനിക്കും.
രാജ്യത്തെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ വിധി എഴുതാന്‍ അഞ്ച് ജഡ്ജിമാര്‍ക്ക് പിന്നീട് ലഭിക്കുക കേവലം 13 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമായിരിക്കും. നിയമത്തിന് അപ്പുറത്ത് വിശ്വാസവും ഐതിഹ്യവുമൊക്കെ കൂടിക്കലര്‍ന്ന കേസിലുള്ള വിധി വലിയ കോളിളക്കത്തിന് തന്നെ വഴിവച്ചേക്കാം.
കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ അനുകൂലിച്ച് ഭൂമി വിഭജിച്ച് നല്‍കി സമവായത്തിന് ശ്രമിക്കുമോ അതോ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂമി വിട്ടുനല്‍കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉപയോഗിച്ച് അധികാരത്തിലേറിയ ബിജെപിയാണ് കേന്ദ്രത്തിലും യുപിയിലും അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ വിധിയോടുള്ള അവരുടെ പ്രതികരണം എന്തായിരിക്കുമെന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്.
വിചാരണ കഴിഞ്ഞ കേസില്‍ വിധിപറയാതെ വിരമിക്കുന്ന സാഹചര്യം അത്യപൂര്‍വമായേ ഉണ്ടാകൂ. അങ്ങനെ വിരമിച്ചാല്‍ കേസ് ആദ്യം മുതല്‍ പുതിയ ബഞ്ച് കേള്‍ക്കേണ്ടി വരും. അയോധ്യ കേസില്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന നീക്കങ്ങള്‍ ശബരിമല കേസിനു കൂടി ബാധകമാണ്.അയോധ്യാകേസില്‍ ഈ മാസം 18-ന് മുന്‍പ് വാദം പൂര്‍ത്തീകരിക്കാന്‍ ചീഫ് ജസ്റ്റിസ് എല്ലാ കക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യകേസ് നവംബര്‍ 17-ന് മുന്‍പു വിധി പറഞ്ഞാല്‍ ശബരിമല കേസിലും വിധി ഉണ്ടാകും എന്നുറപ്പാണ്..
2018 ഒക്ടോബർ 3 ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗോഗോയ് .1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി.തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ ഉയർത്തി. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha