ആ ഭീകരെ കൊല്ലാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍; കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉള്ളതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്

കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി), അതിന്റെ ദംഷ്ട്രകള്‍ ഇറക്കിയിരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടെന്ന ചെല്ലപ്പേരില്‍ അഭിമാനിച്ചിരിക്കുന്ന നമുക്കുമുമ്പില്‍ പത്തി വിടര്‍ത്തിയാടുകയാണ് ഭീകരത. ജോലിയന്വേഷിച്ച് ഇവിടെയെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ നേരാംവണ്ണം അന്വേഷിക്കാത്തതുകൊണ്ടാണ് നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ അതത് പോലീസ് സ്റ്റേഷനുകളില്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നൊക്കെയുണ്ടെങ്കിലും ഫലത്തില്‍ അതൊന്നും നടക്കുന്നില്ല. ഭീകരസംഘടനകള്‍ ഇതരസംസ്ഥാനക്കാരെ പലവിധത്തില്‍ വലയില്‍വീഴ്ത്തുകയാണ്. ചിലപ്പോള്‍ അത്തരക്കാര്‍ നിരപരാധികളാവും. എന്നാല്‍ ഭീകരസംഘടന കെണിയില്‍പ്പെടുത്തിയിട്ടുണ്ടാവും. സാമ്പത്തിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് ഇത്തരക്കാരെ ഭീകരസംഘടന വീഴ്ത്തുന്നത്. 25 കൊല്ലം മുമ്പ് ഗുരുവായൂരില്‍ നടന്ന കൊലക്കേസിലെ പ്രതി ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് അടുത്തദിവസമാണ് പുറത്തുവന്നത്. ഒരു പ്രമുഖന്‍ ക്വട്ടേഷന്‍ നല്‍കിയതുപ്രകാരമാണ് കൊലപാതകം നടത്തിയത്. ഭീകരസംഘടനയുടെ ഉദ്ദേശ്യത്തിനനുസരിച്ചും മറ്റുള്ളവര്‍ക്കുവേണ്ടിയും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് സജീവമാകുമ്പോള്‍ ജീവനും സ്വത്തും അരക്ഷിതത്വത്തിലാവുകയാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ദിനംപ്രതിയെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ പിന്നാലെ അന്വേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇത്തരക്കാരെ നിയന്ത്രിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും നിയതമായ ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തണം. സാമൂഹിക ജീവിതത്തിന് ഭീഷണിയാവുന്ന എന്തും മുളയിലേ നുള്ളാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നികുതിപിരിക്കാനും ആയത് വര്‍ധിപ്പിക്കാനുമുള്ള സംവിധാനം മാത്രമായി മാറരുത് സര്‍ക്കാരുകള്‍. എല്ലാ രാഷ്ട്രീയ പരിഗണനകളും മാറ്റിവെച്ച് ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമൂഹം ഛിന്നഭിന്നമാവുന്നത് കാണേണ്ടിവരും.
https://www.facebook.com/Malayalivartha