സംഘർഷ ഭൂമിയായി ജെഎൻയു; ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാവിലെ തുടങ്ങിയ സംഘർഷം ഉച്ചകഴിഞ്ഞും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടര്‍ന്നതോടെ ശക്തമാകുകയായിരുന്നു. വന്‍ പൊലീസ് സംഘവുംകേന്ദ്ര സേനയും സ്ഥലത്തുണ്ട്. വൈസ് ചാന്‍സലര്‍ ചര്‍ച്ചക്ക് എത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
സര്‍വകലാശാലയുടെ പ്രധാന ഗേറ്റിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. അകത്തുള്ള വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പ്രതിഷേധം കാരണം പുറത്ത് കടക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. പ്രധാന ഗേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. ചര്‍ച്ചക്ക് വിളിക്കാതെസമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറല്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥി യൂണിയനുകൾ. അതിനിടെ കാമ്പസിനകത്തുണ്ടായിരുന്ന മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ പൊലീസ് പുറത്തെത്തിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തില്‍എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് ബാരികേഡ് നിരത്തി തടഞ്ഞിരുന്നു. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കാമ്പസില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 300 ശതമാനത്തോളം ഫീസ് വര്‍ധനവാണ് വരുത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഫീസ് വര്‍ധനവിനെതിരെ 15 ദിവസമായി കാമ്പസില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. എന്നാല്‍ കോളജ് അധികൃതര്‍ ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഫീസ് വര്‍ധനവിന് പുറമെ പുതുക്കിയ ഹോസ്റ്റല്‍ നിയമ പരിഷ്കരണം, വസ്ത്രധാരണ നിയന്ത്രണം തുടങ്ങിയവക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
2500 രൂപ പ്രതിമാസം ഫീസായി അടക്കേണ്ടിയിരുന്ന ഒരു വിദ്യാര്‍ഥി ഇനിമുതല്‍ 7000 രൂപ അടക്കേണ്ട സാഹചര്യമാണെന്ന് കുട്ടികള്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കമായി നില്‍ക്കുന്ന40 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്സിറ്റിയില്‍ ഫീസ് അമിതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha