മഹാരാഷ്ട്രയിലെ മോദി ; ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മഹാരാഷ്ട്രാ ബിജെപി നേതാവിന്റെ രാഷ്ട്രീയ പ്രയാണം
ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മഹാരാഷ്ട്രാ ബിജെപി നേതാവിന്റെ രാഷ്ട്രീയപ്രയാണത്തെ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടേതിനോടാണ് ഉപമിക്കപ്പെടുന്നത്. 2014-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടി ബിജെപി മന്ത്രിസഭ രൂപീകരിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തെത്തിയതാണ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന നേതാവ് .
1963 മുതൽ മുഖ്യമന്ത്രിക്കസേരയിലിരുന്ന വസന്ത്റാവു നായിക്കിനുശേഷം, കഴിഞ്ഞ നാൽപതു വർഷക്കാലത്തെ മഹാരാഷ്ട്രാ രാഷ്ട്രീയ ചരിത്രത്തിൽ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ മറ്റു മുതിർന്ന നേതാക്കളെ എല്ലാം തഴഞ്ഞുകൊണ്ട് 2014-ൽ മോദി-ഷാ ടീം നാല്പത്തൊമ്പതുകാരനായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെയാണ് ഈ പേര് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചേരുന്നത്. " മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംസ്കാരം തന്നെ മാറ്റിമറിച്ച നേതാവ്" എന്നാണ് മഹാരാഷ്ട്രയിലെ സീനിയർ ബിജെപി നേതാവായ ജെ പി നഡ്ഡ ഫഡ്നാവിസിനെപ്പറ്റി പറഞ്ഞത്.
1970-ൽ നാഗ്പൂരിലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പ്രസിദ്ധകുടുംബത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനനം. അച്ഛൻ ഗംഗാധർ ഫഡ്‌നാവിസ് നിയമസഭാംഗമായിരുന്നു. അമ്മ സരിത ഫഡ്നാവിസ് വിദർഭ ഹൗസിംഗ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുൻ ഡയറക്ടറും. ഇന്ദിരാ കോൺവെന്റിലെയും സരസ്വതി വിദ്യാലയത്തിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുന്നു ഫഡ്‌നാവിസ്. 1992-ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ബെർലിനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമയും നേടുന്നുണ്ട് അദ്ദേഹം.
തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു ഫഡ്നാവിസിന്റെ രാഷ്ട്രീയ പ്രവേശം. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ എബിവിപിയിൽ സജീവമായിരുന്ന ഫഡ്‌നാവിസ് ആദ്യം പയറ്റിയത് ഒരു മുനിസിപ്പൽ തെരഞ്ഞെടുപ്പിലായിരുന്നു. റാം നഗർ വാർഡിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചുകേറുന്നു. അഞ്ചു വർഷത്തിനുള്ളിൽ, തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ, നാഗ്പൂർ കോർപറേഷന്റെ ഏറ്റവും ചെറുപ്പക്കാരനായ മേയറാകുന്നു ഫഡ്‌നാവിസ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയർ. 1999 മുതൽ നിയമസഭയിൽ നാഗ്പൂർ മണ്ഡലത്തെ ഇദ്ദേഹം പ്രതിനീധീകരിച്ചു. 2014-ൽ മുഖ്യമന്ത്രിയായ അദ്ദേഹം ഒരു അവിശ്വാസപ്രമേയത്തെ അതിജീവിച്ചിട്ടുണ്ട്.
ഇത്തവണ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളിൽ ഫഡ്‌നാവിസ് ഊന്നൽ നൽകിയത് തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടെ നടപ്പിലാക്കിയ പ്രോജക്ടുകളുടെ ഫലസിദ്ധിയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനാണ്. തനിക്കെതിരെ വരുന്ന ഉൾപ്പാർട്ടി ഒളിയമ്പുകളെപ്പോലും പൂമാലയാക്കിമാറ്റാനുള്ള ഫഡ്നാവിസിന്റെ കഴിവ് അപാരമാണ്.
കഴിഞ്ഞ തവണത്തെപ്പോലെ ശാഠ്യംപിടിച്ചാൽ ഒന്നും കിട്ടില്ലെന്ന് ശിവസേനയെ പറഞ്ഞുബോധ്യപ്പെടുത്തി ഇത്തവണ തെരഞ്ഞെടുപ്പ് സഖ്യത്തിലെത്തിച്ചത് ഫഡ്‌നാവിസാണ്. സംവരണത്തിന്റെ പേരിൽ മറാഠാപ്രക്ഷോഭം ഉണ്ടായപ്പോൾ സമവായത്തിലൂടെ അവർക്ക് അത് നേടിക്കൊടുത്തത് മഹാരാഷ്ട്രയിൽ ബിജെപിയുടെ വോട്ടുബാങ്ക് വർധിപ്പിച്ചു. അതുപോലെ കർഷകരുടെ സമരത്തെയും ആളിപ്പടരാതെ കൈകാര്യം ചെയ്യുന്നതിൽ ഫഡ്‌നാവിസ് വിജയിച്ചു. അന്ന് വിശ്വസ്തനായ അനുയായി ഗിരീഷ് മഹാജനെ പറഞ്ഞയച്ച് ആ പ്രക്ഷോഭം ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ യശസ്സുയർത്തി.
https://www.facebook.com/Malayalivartha