ശ്രീരാമന്‍ വാക്കു പാലിച്ചു; രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസിന്റെ പൊതുമിനിമം പരിപാടി എന്ന ആവശ്യം ശിവസേന അംഗീകരിച്ചത്, സഖ്യ ചർച്ചകൾ വേഗത്തിലാക്കും. സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച ബിജെപിയും എല്ലാ സാധ്യതകളും തേടുന്നുണ്ട്.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും ഏതെങ്കിലും പാർട്ടികൾക്ക് ഭൂരിപക്ഷം തെളിയിക്കാനായാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനാകും. സഖ്യരൂപീകരണം സംബന്ധിച്ച് കോൺഗ്രസും എൻസിപിയുമായി ചർച്ചകൾ തുടരുകയാണെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ശിവസേന എൻസിപി സഖ്യ സർക്കാരിൽ കോൺഗ്രസും പങ്കാളിയാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്. മൂന്ന് പാർട്ടികൾക്കും 14 വീതം മന്ത്രി സ്ഥാനങ്ങൾ ലഭിക്കണം. എൻസിപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടും. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണം. ഇതൊക്കെയാണ് ശരദ് പവാർ കോൺഗ്രസിന് മുൻപാകെ വെച്ചിരിക്കുന്ന നിർദേശങ്ങൾ.
കോൺഗ്രസ് പിന്തുണ പുറത്തുനിന്ന് മാത്രമാകുന്നത് സർക്കാരിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും എൻസിപി കരുതുന്നു. അതേസമയം രാഷ്ട്രപതി ഭരണം ജനഹിതത്തിനെതിരാണെന്നും സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുമായി സഖ്യ സർക്കാരുണ്ടാക്കാനാകുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രസ്താവന എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുമെന്നതിന്റെ സൂചനയാണെന്ന് കോൺഗ്രസും ശിവസേനയും ആശങ്കപ്പെടുന്നു. ഇരു പാർട്ടികളുടെയും എംഎൽഎമാർ റിസോർട്ടുകളിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha