ചീഫ് ജസ്റ്റിസ് ഓഫീസ് ആർടിഐ പരിധിയിൽ; ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിലാണ് വിധി; സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് ഓഫീസ് ആർടിഐ പരിധിയിൽ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ‍്ജിമാർ വിധിയോട് വിയോജിച്ചു. ദില്ലി ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീം കോടതിയുടെ തന്നെ ഭരണവിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍ടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി.
ഇതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഇന്ന് തീര്‍പ്പുകല്‍പ്പിച്ചിരിക്കുകയാണ്.
2009 സെപ്റ്റംബറിലാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് നിര്‍ണായക വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചത്. സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ആ വിധിപ്രഖ്യാപനം.
നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാണപ്പെടേണ്ടതാണെന്നും അതില്‍ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭട്ട്, 72 പേജുള്ള വിധി പ്രസ്താവിച്ചത്. ഇദ്ദേഹം പിന്നീട് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുകയും ചെയ്തു.
ജസ്റ്റിസ് ഭട്ടിന്റെ വിധിക്കെതിരെ സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. പക്ഷേ, 2010 ജനുവരി 12-ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ ജസ്റ്റിസുമാരായ വിക്രംജീത് സെന്‍, എസ്.മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ വിധിപ്രഖ്യാപനം ശരിവെച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിവരാവകാശ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍നിന്നും വിവരങ്ങള്‍ തേടാമെന്നുമായിരുന്നു ആ ചരിത്രവിധി. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണന് കനത്ത തിരിച്ചടിയായാണ് ഡല്‍ഹി ഹൈക്കോടതി വിധിയെ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തതും അദ്ദേഹമായിരുന്നു.
ജസ്റ്റിസ് എസ്. രവീന്ദ്രഭട്ടിന്റെ സിംഗിള്‍ബെഞ്ച് ഉത്തരവ് അതേപടി ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നതകോടതികളിലെ ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. വിവരാവകാശനിയമത്തില്‍ പറയുന്ന പബ്ലിക് അതോറിറ്റിയുടെ നിര്‍വചനത്തില്‍ സുപ്രീംകോടതിയും ഉള്‍പ്പെടും. നീതിപീഠം എത്രമാത്രം ഉന്നതമാണോ അത്രയും വലുതായിരിക്കണം പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം. സുപ്രീംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണം. സര്‍വീസ് ചട്ടപ്രകാരം കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ അവരുടെ സ്വത്ത് പരസ്യമാക്കേണ്ടതുണ്ട്. അവരുടേതിനെക്കാളും കുറവല്ല സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം തുടങ്ങിയവയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്.
സുപ്രീംകോടതി ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വാദം. എന്നാല്‍ ആ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേകാധികാരമോ അല്ലെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha