മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍; ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് തലവനെ അടുത്ത മാസത്തോടെ പ്രഖ്യാപിക്കും; രാജ്യം നിർണായക മുഹൂർത്തത്തിലേക്ക്

രാജ്യം നിർണായക മുഹൂർത്തത്തിലേക്ക്. മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍ അണിനിരക്കും. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് തലവനെ അടുത്ത മാസത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതിരോധ വകുപ്പ്. ഡിസംബര്‍ 31-ന് വിരമിക്കുന്ന ബിപിന്‍ റാവത്തിന് പകരം പുതിയ കരസേന തലവനെ നിയമിക്കുന്നതിനോടൊപ്പം തന്നെ സിഡിഎസിനെ കൂടി നിയമിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യം ഒറ്റ സൈനാധിപന്‍ കീഴിലേക്ക് മാറും. മൂന്നു സേന തലവന്‍മാരും പിന്നീട് സിഡിഎസിന്റെ കീഴിലായിരിക്കും അണിനിരക്കുക.
രാജ്യം ഒറ്റ സൈനാധിപന്റെ കീഴില്‍ വരുന്നതോടെ രാജ്യത്തിന് പുതിയ ദേശീയ സുരക്ഷ നയ റിപ്പോര്‍ട്ട് ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ സമര്‍പ്പിക്കും. ഡോവലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ആസൂത്രണ സമിതിയാണ് ഇന്ത്യന്‍ സൈനിക നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
മൂന്നു സേനാ വിഭാഗങ്ങളേയും സംയുക്ത സേനാ വിഭാഗമായി മാറ്റുന്നതോടൊപ്പം മൂന്നു സേനകളുടെ തലവന്‍മാര്‍ക്ക് നിലവിലെ ചുമതല അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിനെ സംയുക്ത സേനയുടെ ഉപമേധാവിയായി നിയമിക്കും. നിലവിലെ ഐഡിഎസ് തലവന്‍ ലഫ്റ്റനന്റ് ജനറല്‍ പിഎസ് രാജേശ്വറിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ സംയുക്ത സേനാ കമാന്‍ഡായി നിയമിക്കും. ഒറ്റ സൈനാധിപന് നാലു സ്റ്റാറുകളാണ് ഉണ്ടാവുക. ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ആയുധ ആവശ്യങ്ങള്‍ക്കായിരിക്കും അദ്ദേഹം മുന്‍ഗണന നല്‍കുക. ഇന്ത്യയുടെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുക. മൂന്നു സേനകളേയും സംയുക്തമായാണ് ഇവിടെ വിന്യസിക്കുക. സായുധ സേനയില്‍ സംയുക്ത പങ്കാളിത്തം വളരെ പ്രധാനമാണെന്ന് മുന്‍ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ബിഎസ് ജസ്വാള്‍ പറഞ്ഞു.
പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തമാകാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക അഴിച്ചു പണിയുടെ ഭാഗമായി കരസേനാആസ്ഥാനത്ത് നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്രത്യേക വിജിലൻസ്, മനുഷ്യാവകാശ വിഭാഗങ്ങൾ ഉൾപ്പെടുത്തി സമഗ്രമായി പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിരവധി ശുപാർശകൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചു. സൈന്യത്തെ സമഗ്രമായി പുനഃസംഘടിപ്പിക്കാനും ആധുനികവൽക്കരിക്കാനും കരസേന നടത്തിയ നാല് പഠനങ്ങളിലെ ശുപാർശകളാണ് നടപ്പാക്കുന്നത്. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഉത്തരവ് പ്രകാരമാണ് പഠനങ്ങൾ നടത്തിയത്. കരസേനാ ആസ്ഥാനത്തിന്റെ പുനഃസംഘടന, ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെ സൈന്യത്തിന്റെ സമഗ്രമായ അഴിച്ചു പണി, ഓഫീസർമാരുടെ കേഡർ റിവ്യൂ, ജെ. സി. ഒ ഉൾപ്പെടെയുള്ള റാങ്കുകളുടെ സ്വന വേതന പരിഷ്‌കരണം എന്നിവ സംബന്ധിച്ചായിരുന്നു പഠനങ്ങൾ.
ആർമി ആസ്ഥാനത്ത് നടത്തുന്ന പരിഷ്‌കാരങ്ങൾ സൈന്യത്തെ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനായി ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ മൂന്ന് സേനകൾക്കും പ്രാതിനിദ്ധ്യമുള്ള പ്രത്യേക വിജിലൻസ് സെൽ പ്രാവർത്തികമാക്കും. നിലവിൽ വിജിലൻസ് കേസുകൾ വിവിധ ഏജൻസികളാണ് കൈകാര്യം ചെയ്യുന്നത്. അത് മാറ്റി ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. അദ്ദേഹത്തിന്റെ കീഴിൽ വിജിലൻസ് അഡിഷണൽ ഡയറക്ടർ ജനറൽ ഉണ്ടാവും. കര, വ്യോമ, നാവിക സേനകളിൽ നിന്ന് കേണൽ റാങ്കിലുള്ള ഓരോ ഓഫീസർ സെല്ലിൽ അംഗങ്ങളായിരിക്കും.
സേനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വൈസ് ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം സജ്ജമാക്കും. മേജർ ജനറൽ റാങ്കുള്ള ഓഫീസർ അഡിഷണൽ ഡയറക്ടർ ജനറൽ ആകും. കേസുകളുടെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാൻ എസ്. എസ്. പി / എസ്. പി റാങ്കിലുള്ള പൊലീസ് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ ഓഫീസർമാരുടെ എണ്ണം കുറയ്‌ക്കും. ഇതിന്റെ ഭാഗമായി 206 ഓഫീസർമാരെ ഫീൽഡ് യൂണിറ്റുകളിലേക്ക് തിരിച്ചയയ്‌ക്കും. മൂന്ന് മേജർ ജനറൽമാരെയും എട്ട് ബ്രിഗേഡിയർമാരെയും ഒൻപത് കേണൽമാരെയും 186 ലഫ്റ്റനന്റ് കേണൽമാരെയുമാണ് തിരിച്ചയയ്‌ക്കുക.
രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവിയായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























