ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്
ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിലാണ് ബഹളം നടന്നത്. മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീഷണി ഉയർത്തുന്നു എന്നും കേരളത്തിനെ വന്‍ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നും ഡീൻ പറഞ്ഞു . അണക്കെട്ടിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും ഡീന്‍ സഭയില്‍ പറഞ്ഞു.
ഉത്തരമായി അണക്കെട്ടിന് ബലക്ഷയമില്ലെന്നാണ് കേന്ദ്ര മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് മറുപടി നല്‍കിയത്. വിവിധ കമ്മീഷനുകളുടേയും കോടതിയുടേയും രേഖകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഉത്തരം നല്‍കിയത്.മാത്രമല്ല പുതിയൊരു ഡാം എന്ന നിര്‍ദ്ദേശം ജലവിഭവ മന്ത്രാലയത്തിന് മുന്നിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളവും തമിഴ്‌നാടും ഒന്നിച്ചാണ് പുതിയ ഡാമിനെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞതോടെയാണ് ഡാം പറ്റില്ലെന്ന വാദവുമായി തമിഴ്‌നാട് എംപിമാര്‍ രംഗത്തെത്തിയത്. ഡാം സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞസാഹചര്യത്തില്‍ പിന്നെ കേരളം പറയുന്നതില്‍ കാര്യമില്ലെന്ന് ഡിഎംകെയുടെ എം.പി രാജ പറഞ്ഞതോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം മുറുകിയത്.
https://www.facebook.com/Malayalivartha