തീവ്രവാദികളെ തൂക്കാൻ വീരപ്പന്റെ ഘാതകൻ; മുന്‍ ഐപിഎസ് ഓഫീസര്‍ കെ വിജയകുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു
മുന്‍ ഐപിഎസ് ഓഫീസര്‍ കെ വിജയകുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജമ്മു കശ്മീര്‍, മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ എന്നിവയുടെ ചുമതലയാണ് പ്രധാനമായും വിജയകുമാറിന് നല്‍കിയിട്ടുള്ളത്.
ഒരു വര്‍ഷത്തേക്കാണ് നിയമന കാലാവധി. വിജയകുമാര്‍ നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായിരുന്നു. ജമ്മു കശ്മീരിലെ രണ്ട് മേഖലകളാക്കി വിഭജിച്ചതോടെ, ഒരു മേഖലയിലെ ലെഫ്റ്റനന്റ് ഗവര്‍ണറായി വിജയകുമാറിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.
2004 ല്‍ ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍ വേട്ടയ്ക്ക് നിയോഗിച്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായിരുന്നു കെ വിജയകുമാര്‍. വീരപ്പനെ കൊലപ്പെടുത്തിയതിലൂടെയാണ് വിജയകുമാര്‍ പ്രശസ്തനാകുന്നത്. 2012 ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്ന ഈ മലയാളിയുടെ പോലീസ് ജീവിതം വീരപ്പന്റെ കൊള്ളസംഘത്തിന് അറുതി വരുത്തിയ ഓപ്പറേഷന്‍ കൊക്കൂണിന്റെ തലവന്‍ എന്നതിനപ്പുറമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഗ്രൂപ്പിലെ കമാന്‍ഡോ, സി. ആര്‍. പി. എഫിന്റെ ഡയറക്ടര്‍ ജനറല്‍, ചെന്നൈ പോലീസ് കമ്മീഷണര്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം ജമ്മു കാശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാര്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ആരോഗ്യം, യുവജന സേവനം, കായികം, തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന ചുമതലയാണ് വിജയ് കുമാറിന് ഉള്ളത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയ് കുമാര്‍. സായുധകലാപം ചെറുക്കുന്നതിലും, വനത്തിനുള്ളിലെ ആക്രമണങ്ങള്‍ നേരിടുന്നതിലും വിദഗ്ദ്ധനാണ് ഇദ്ദേഹം.
വീരപ്പനെക്കൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തിലാണ് 2001-ല്‍ വീരപ്പന്‍ സംഘത്തിനെതിരായ ഓപ്പറേഷന്റെ ചുമതല വിജയ്കുമാറിനെ ഏല്‍പ്പിക്കുന്നത്. അതിന് മുമ്പും രണ്ടുഘട്ടത്തിലായി ഏതാനും മാസങ്ങള്‍ വീരപ്പനെ തേടി വിജയ്കുമാര്‍ കാടുകയറിയിരുന്നു. 1993-ല്‍ വീരപ്പനെതിരായ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരുന്ന സംഘത്തിന്റെ തലവന്‍ റാംബോ എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് മൈന്‍ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ 21 പോലീസുകാര്‍ കൊല്ലപ്പെട്ടു. ആസ്പത്രിയില്‍ കഴിയുന്ന ഗോപാലകൃഷ്ണനെ കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം വിജയ്കുമാറും പോയി. ഗോപാലകൃഷ്ണന്റെ അവസ്ഥ വിജയ്കുമാറിനെ വേദനിപ്പിച്ചു. അന്ന് മുഖ്യമന്ത്രിയോട് അനുവാദം വാങ്ങി വിജയ്കുമാറും ദൗത്യസംഘത്തിനൊപ്പം കാട്ടിലേക്ക് പോയി. വീരപ്പനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ് അന്നാണ്. ഒരു മാസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പിന്നീട് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഐ. ജി.യായി ജമ്മുവില്‍ നിയമനം കിട്ടി അങ്ങോട്ടു പോയി.
വീരപ്പന്‍ സംഘം 2001-ല്‍ രാജ്കുമാറിനെ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന്് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നപ്പോഴാണ് വിജയകുമാറിനെ തിരിച്ചുകൊണ്ടുവന്നത്. മുഖ്യമന്ത്രി ജയലളിത നേരില്‍ വിളിച്ച് ദൗത്യസംഘത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ആറുമാസം കാട്ടില്‍ തങ്ങി. അതിനിടെ ചെന്നൈ കമ്മീഷണറായി നിയമനം കിട്ടിയതിനാല്‍ വീണ്ടും കാടിറങ്ങി. 2003-ല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെയാണ് വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസേന രൂപവത്ക്കരിച്ചത്.
ഒറ്റപ്പാലം ചെനങ്ങാട് വടക്കത്ത് കൃഷ്ണന്‍ നായരുടെയും കൗസല്യയുടെയും മകന്‍ വിജയ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കന്നഡയിലും തമിഴിലും സിനിമ ഇറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha