പീഡകരോട് ദയ വേണ്ട; കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്ന പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്ന പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിര്‍മ്മാണ സഭ പരിശോധിക്കണം. സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി അനുവദിക്കരുത്". ഇക്കാര്യത്തില്‍ പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കും.
അതേസമയം നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്‍കി. ദയാഹര്‍ജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡല്‍ഹി സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാന്‍ തയ്യാറായത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി 'ബ്ലാക്ക് വാറണ്ട്' പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം.
2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ദിവസങ്ങളോളം അവള്‍ മരണത്തോട് മല്ലിട്ടു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു.
പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത യുവാവ് അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികളില്‍ വിനയ് ശർമ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ പ്രതികളെ ജയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ തൂക്കിലേറ്റിയേക്കും.
എന്നാൽ നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്നും ആരാച്ചാരായി നിയമിക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഷിംലയിൽ നിന്ന് രവികുമാർ എന്നയാൾ കത്തയച്ചിരുന്നു. ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികൾ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ വേണ്ടിയാണ് താൻ താത്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്ന് രവികുമാർ പറയുന്നു. തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻ തന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha