ലോക്‌സഭയില്‍ തട്ടിക്കയറി സ്മൃതി ഇറാനി; സ്മൃതി ഇറാനിയും എംപിമാരായ ഡീന്‍ കുര്യാക്കോസും ടിഎന്‍ പ്രതാപനും തമ്മില്‍ വാക്‌പോര്; ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി
ലോക്‌സഭയില്‍ നാടകീയ രംഗങ്ങൾ. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എംപിമാരായ ഡിന്‍ കുര്യാക്കോസും ടി.എന്‍ പ്രതാപനും തമ്മില്‍ വാക്‌പോര്. ഉന്നാവ്, ദിശ വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ സഭയെ അറിയിച്ചു.
എന്നാല്‍ സമൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ അത് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ഇതിനെ സമൃതി ഇറാനി ചോദ്യം ചെയ്തു. താനൊരു സ്ത്രീയായതുകൊണ്ടാണോ തന്നെ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതെന്ന് സമൃതി ഇറാനി ചോദിച്ചു. മാത്രമല്ല ബലാത്സംഗ കേസുകളെ രാഷ്ട്രീയവത്കരിച്ച ബംഗാളിലെ സാഹചര്യം അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ഇതിനിടെ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചത് സഭയില്‍ മന്ത്രിയും എംപിമാരും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കി. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha