അവളിൽ ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയായിരുന്നില്ല; ഹൈദരാബാദിലെയും ഉന്നാവിലെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ അടുത്ത നിര
ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തി കൊന്ന പെണ്‍കുട്ടിയെ ദഹിപ്പിക്കാന്‍ ഒന്നും തന്നെ ബാക്കിയായിരുന്നില്ല. തെലങ്കാനയിൽ ചുട്ടെരിക്കപ്പെട്ട ഡോക്ടറുടെ അവസ്ഥയും സമാനമായിരുന്നു. രാജ്യം ഒന്നടങ്കം വിഷയത്തിൽ നെടുവീർപ്പെടുമ്പോൾ വീണ്ടും വീണ്ടും പുറത്തു വരുന്ന വാർത്തകളും നമ്മുടെ രാജ്യത്ത് പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ളതാണ്.
ഹൈദരാബാദിലെയും ഉന്നാവിലെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ അടുത്ത നിര തയ്യാറാകുകയാണ്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ 14 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പതിനാലുകാരിയായ പെണ്‍കുട്ടി വീടിന് സമീപത്തെ പച്ചക്കറി തോട്ടത്തില്‍ പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു. ഇതുകണ്ട മൂന്നുപേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.
ബീഹാറില്‍ അഞ്ച് വയസ്സുകാരിയെ ടെമ്ബോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഉന്നാവില്‍ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ വാര്‍ത്തകളും ഇന്ത്യയെ നോവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല എന്നതാണ് സത്യം.
കൊൽക്കത്തയിൽ ആറുവയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 19 കാരന്‍ അറസ്റ്റില്‍. നഗരത്തിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ ആളൊഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ശുചിമുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍ക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത് എന്നതും ഞെട്ടിക്കുന്ന സത്യമാണ്. ആദ്യ ഉന്നാവ പെൺകുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിചിരുന്നു. പെൺകുട്ടി ഇപ്പോളും ചികിത്സയിലാണ്. രണ്ടാമത്തെ പെൺകുട്ടിയെ തീവച്ച് കൊലപ്പെടുത്തി.
ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ കേസിലെ മുഖ്യപ്രതി വിവാഹനവാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്നു പറഞ്ഞ് പ്രണയിച്ച ശിവം, അവളെ പല തവണ ചൂഷണം ചെയ്തു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശിവം പെൺകുട്ടിയെ ലാൽഗഞ്ചിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയാണ് ചെയ്തത്. പുറത്തറിഞ്ഞാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
പുറംലോകം കാണുന്നതുവരെ പെൺകുട്ടിയെ ലൈംഗിക അടിമയാക്കി. പുറത്തറിഞ്ഞാൽ, പൊലീസിനെ സമീപിക്കാൻ ശ്രമിച്ചാൽ, പീഡനസമയം എടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ സൈറ്റുകളിലും പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ ഭീഷണികളിൽ വഴങ്ങാത്ത പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയ പ്രതി മുറിയിൽ അടച്ചിടുകയും നിരീക്ഷിക്കാൻ ആളുകളെ നിർത്തുകയും ചെയ്തു. പുറത്തുകടക്കാൻ നോക്കിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയെക്കൊണ്ട് ശിവവും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. ദിവസവും വീടും നഗരവും മാറി. പിന്നീട് 2018 ജനുവരിയിൽ അവൾ വീണ്ടും ആവശ്യപ്പെട്ടപ്പോൾ വിവാഹം കഴിക്കാമെന്ന് ശിവം സമ്മതിച്ചു. റായ്ബറേലിയിലെ കോടതിയിലെത്തി വിവാഹക്കരാർ ഉണ്ടാക്കി.
എന്നാൽ ഒരു മാസത്തെ ക്രൂരപീഡനത്തിനു ശേഷം അവളുടെ ഗ്രാമത്തിൽ കൊണ്ട് ഒഴിവാക്കുകയാണ് ഉണ്ടായത്. പുറത്തറിഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയവും നിരാശയും വേട്ടയാടിയപ്പോൾ റായ്ബറേലിയിലെ അമ്മായിയുടെ വീട്ടിൽ അവൾ അഭയം തേടി. 2018 ഡിസംബറിൽ വീണ്ടും വിവാഹ വാഗ്ദാനവുമായി പെൺകുട്ടിയെ സമീപിച്ച ശിവം ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വാഗ്ദാനം ആവർത്തിച്ചു. എന്നാൽ ക്ഷേത്രത്തിൽ നിന്നു തിരികെ വരുന്ന വഴി ശിവവും സഹോദരൻ ശുഭവും കൂടി അവളെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി തോക്കുമുനയിൽ നിർത്തി പീഡിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലി പൊലീസിനെ സമീപിച്ചെങ്കിലും പരാതി കേൾക്കാതെ തിരികെ വിടുകയാണുണ്ടായത്. കോടതി ഇടപെട്ടതോടെ ഐപിസി സെക്‌ഷൻ 376 ഡി (കൂട്ടബലാത്സംഗം) , സെക്‌ഷൻ 506 (ഭീഷണി) എന്നിവ ചുമത്തി ആദ്യം ബിഹാർ ബഹ്ത പൊലീസ് സ്റ്റേഷനിലും പിന്നീട് ലാൽ ഗഞ്ചിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു.
സംഭവവുമായ ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾ പിന്നീട് അറസ്റ്റിലായെങ്കിലും കഴിഞ്ഞ മാസം 25 നു ജാമ്യത്തിലിറങ്ങി. പീഡനക്കേസിലെ നടപടികൾക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ രണ്ടു പ്രതികളടക്കം അഞ്ചു പേർ ചേർന്നു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തരം വാർത്തകൾ പുറത്തു വരുമ്പോൾ ഉയരുന്ന ചോദ്യംനമ്മുടെ രാജ്യത്ത് പെൺകുട്ടികൾ സുരക്ഷിതരാണോ എന്നുള്ളതാണ്.
https://www.facebook.com/Malayalivartha