ബിജെപി നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം; ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ യു.പി മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍
ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ യു.പി മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍. ഇതോടെ വീടിന് മുന്നില്‍ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
രണ്ട് ബിജെപി മന്ത്രിമാരെയാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാനായാണ് മന്ത്രിമാരായ കമല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ എന്നിവരെ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ കാണാന്‍ ചുമതലപ്പെടുത്തിയത്.
ഇതിനെതിരെ എന്എസ്യു പ്രവര്‍ത്തകരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേതാക്കള്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറണം എന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, പ്രവര്‍ത്തകരെ പോലീസ് സ്ഥലത്തു നിന്ന് നീക്കി. അതേസമയം, ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യയും സാക്ഷി മഹാരാജ് എംപിയും പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്ന ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഇരുവരും വാഗ്ദാനം നല്കി.
പെണ്‍കുട്ടിയുടെ മരണത്തില്‍ ഏറെ ദു:ഖമുണ്ടെന്നും കേസ് ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതികള്‍ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാലാണ് ഇവര്‍ക്കെതിരെ നേരത്തെ നടപടി വൈകിയതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha