രാജ്യത്തെ നടുക്കി വീണ്ടും മറ്റൊരു കൊലപാതകം; ത്രിപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു; കൊന്നത് കാമുകനും അമ്മയും ചേർന്ന്; മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും നല്കാൻ കഴിഞ്ഞില്ലെന്നു പെൺകുട്ടിയുടെ അമ്മ

17കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്. സമീപവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.
പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നല്‍കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തുടർന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.
പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
അജോയിയുമായി ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോയി. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ്തേപറയുന്നത്.
അതേ സമയം പോലീസിനെതിരേ ഗുരുതര ആരോപണമാണ് പെണ്‍കുട്ടിയുടെ അമ്മ ഉന്നയിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയെ കാണാതായ ഉടന്‍ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ടപ്പോഴും വീണ്ടും പോലീസിനെ പോയി കണ്ടു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നു യാതൊരു വിധ അന്വേഷണവും ഉണ്ടായില്ലെന്നാണ് ആരോപണം.
"മകളെ തിരികെ തരണമെങ്കില്‍ 50,000 രൂപ അജോയ് ആവശ്യപ്പെട്ടെങ്കിലും 17,000 രൂപ മാത്രമേ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്ന് അജോയ് കുപിതനായിരുന്നു. പക്ഷെ ഇതറിഞ്ഞ് അജോയിയുടെ വീട്ടിലെത്തിയപ്പോഴാണ് തീപൊള്ളലേറ്റ മകളെ ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞത്. അവിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകളെ കണ്ടപ്പോള്‍ അവള്‍ തന്നെയാണ് അജോയിയും കൂട്ടുകാരും ബലാത്സംഗം ചെയ്ത വിവരം തന്നോട് പറഞ്ഞത്", പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























