സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം: എസ്.പി.ജി സുരക്ഷ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം
എസ്.പി.ജി സുരക്ഷ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും മാത്രമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി. ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ നേരത്തെ എടുത്തു കളഞ്ഞിരുന്നു. നെഹ്‌റു കുടുംബത്തിന് ഇപ്പോൾ സി.ആർ.പി.എഫ് സുരക്ഷയാണ് നൽകുന്നത്. ഇത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അമിത് ഷാ പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്ന് നേരത്തെ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളതെന്നും അദ്ദേഹം നേരത്തെ സഭയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha