ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി

തെലങ്കാനയിലെ മദ്ദൂര്‍ മണ്ഡലത്തിലെ ബെക്കല്‍ സ്വദേശിയായ രാജ്യത്തെ പ്രമുഖ മാവോയിസ്റ്റ് നേതാവ് രമണ്ണ അന്തരിച്ചു. മാവോയിസ്റ്റ് നേതാക്കളില്‍ രണ്ടാമനാണ് രമണ്ണ. ഛത്തീസ്‌ഗഡില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. തെലങ്കാന സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രഘുനാഥ് ശ്രീനിവാസ് എന്നാണ്. ഛത്തീസ്ഗഡിലെ ബസ്‌തര്‍ വനത്തിനകത്ത് വച്ചായിരുന്നു മരണം. 56 വയസായിരുന്നു. മാവോയിസ്റ്റുകളുടെ ബസ്‌തറിലെ കിസ്‌താരാം ഏരിയ കമ്മിറ്റി സെക്രട്ടറി സോധി ഇദിമി ആണ് ഭാര്യ.
ഇവരുടെ മകനായ രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല സൈന്യത്തിലെ അംഗമാണ്. ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളുടെ നേതൃത്വം വഹിച്ചത് രമണ്ണയായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്ക് 40 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷല്‍ സോണല്‍ കമ്മിറ്റിയുടെയും സെക്രട്ടറിയായിരുന്നു. ദന്തേവാഡയിലെ ചിന്താല്‍നറില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട 2010 ഏപ്രില്‍ ആറിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 2014 മാര്‍ച്ച് 11 ന് സുക്മ ജില്ലയിലെ ജീറും നുല്ലാ ജില്ലയില്‍ രമണ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ 16 സുരക്ഷാ ജീവനക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2017 ഏപ്രിലില്‍ സുക്മ ജില്ലയിലെ ബുര്‍കപാലില്‍ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നു.
https://www.facebook.com/Malayalivartha
























