പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി... സുരക്ഷാസേനയുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം ഏറ്റുമുട്ടി, അസമില്‍ പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചു
പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അര്‍ധസൈനികരെക്കൂടി വ്യോമമാര്‍ഗം എത്തിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളില്‍നിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിര്‍ത്തിമേഖലയില്‍നിന്നു പിന്‍വലിച്ചതാണ് ഇതില്‍ 20 കമ്പനിയും. ബി.ജെ.പി. ഭരിക്കുന്ന അസമിലാണ് രൂക്ഷമായ പ്രക്ഷോഭം നടക്കുന്നത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു. വ്യാപകമായ അക്രമം ഉണ്ടായതോടെ സംസ്ഥാനത്തെ നിരോധനാജ്ഞ സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്കു നീട്ടി. പത്തുജില്ലകളിലെ ഇന്റര്‍നെറ്റ്, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കയാണ്. വിഘടനവാദി സംഘടനയായ ഉള്‍ഫ അസമില്‍ വ്യാഴാഴ്ച ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച ഗുവാഹാട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ആബേ ഷിന്‍സോയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദികളിലൊന്ന് പ്രക്ഷോഭകര്‍ തകര്‍ത്തു.
പ്രതിഷേധക്കാര്‍ റോഡില്‍ തടസ്സമുണ്ടാക്കിയതിനാല്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മണിക്കൂറുകളോളം ഗുവാഹാട്ടി വിമാനത്താവളത്തില്‍ കുടുങ്ങി. വ്യാപക അക്രമമുണ്ടായ ത്രിപുരയിലെ രാധാനഗര്‍ ജില്ലയില്‍ കരസേനയുടെ മൂന്നുകോളത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ റോഡ്, റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളും രണ്ടുദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha