പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം അതിരുകടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയ്ക്ക് വന്‍ സുരക്ഷ സംവിധാനങ്ങള്‍, ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ സുരക്ഷയ്ക്കായി പ്രദേശത്ത് 5000ത്തോളം സുരക്ഷാ ജീവനക്കാർ.. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാകും ഓരോ വാഹനവും കടത്തിവിടുക; പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപ്പര്‍മാർ

പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കുന്ന റാലിയ്ക്ക് വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് റാലി നടക്കുക.ഡല്‍ഹിയിലെ അനധീകൃത കോളനികളിലെ 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമി അവകാശം നല്‍കാനുള്ള തീരുമാനത്തിന് നന്ദി സൂചകമായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ധന്യവാദ് റാലി എന്ന പേരിട്ടിരിക്കുന്ന ബിജെപി റാലിയില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയില്‍ 11 ലക്ഷം പേരുടെ കുറിപ്പും ഒപ്പും പ്രധാനമന്ത്രിക്ക് നല്‍കും. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാ കണക്കിലെടുത്ത് രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലാണുള്ളത്. സുരക്ഷയ്ക്കായി പ്രദേശത്ത് 5000ത്തോളം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. ലോക്കല്‍ പോലീസ്, ഡല്‍ഹി പോലീസ്, എന്‍എസ്ജി എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.കര്‍ശന പരിശോധനകള്‍ക്ക് ശേഷമാകും ഓരോ വാഹനവും കടത്തിവിടുക. മാത്രമല്ല, പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപ്പര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. റാലി നടക്കുന്ന പ്രദേശത്തുകൂടി വ്യോമഗതാഗതവും നിരോധിച്ചിരിക്കുകയാണ്. വ്യോമാക്രമണം തടയുന്നതിന് ആന്റി - എയര്‍ക്രാഫ്റ്റ്, ആന്റി ഡ്രോണ്‍ സ്‌ക്വാഡ് എന്നിവയും ക്യാമ്പ് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























