പൗരത്വ നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം; അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണു ഈ നിയമം നടപ്പാക്കുന്നത്; പ്രസ്താവനയുമായി നരേന്ദ്ര മോദി

പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ നടന്ന ബി ജെ പി റാലിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നതു നുണപ്രചാരണമാണെന്നും മോദി റാലിയിൽ പ്രസംഗത്തിൽ പറഞ്ഞു. മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോയെന്നും അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണു ഈ നിയമം നടപ്പാക്കുന്നതെന്നും മോദി പ്രസ്താവിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ രാംലീല മൈതാനിയിൽ ബിജെപിയുടെ വിശദീകരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
'പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ? അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ല. ഏതെങ്കിലും തീരുമാനത്തിൽ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്നു നുണപ്രചാരകരെ വെല്ലുവിളിക്കുകയാണ്’– മോദി പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണു പാവപ്പെട്ടവര്‍ക്കു സർക്കാർ നിർമിച്ചു നൽകിയതെന്നും അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ലായെന്നും ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും രാജ്യത്തെ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മോദി ചോദ്യമുന്നയിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം അനവധി പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോളമാണ് ബി ജെ പി വിശദീകരണ റാലി മോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha



























