യു പിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിന് പിന്നാലെ ഇവിടെയും ? സംഭവമിങ്ങനെ
യു പിയിൽ ഓക്സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് നമ്മൾ വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്. ആവേശത്തോടെയായിരുന്നു പ്രതികരിച്ചത്. ഇന്നിതാ സമാനമായ ഒരു വാർത്ത നമ്മുടെ കേരളത്തിൽ നിന്നും കേൾക്കുന്നു. പക്ഷെ കുഞ്ഞുങ്ങൾക്കു പകരം ഒരു അൻപതുവയസുകാരൻ ആണെന്ന് മാത്രം.
കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനെത്തുടർന്നു ശ്വാസംമുട്ടി രോഗി മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. . ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജിമോൻ (50) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിൽ ഇന്നലെ പുലർച്ചെ ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു അന്ത്യനിമിഷങ്ങൾ.
ഷാജിമോന്റെ മരണം കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനാലാണെന്നു ബന്ധുക്കൾ പരാതിപ്പെട്ടു എന്നായിരുന്നു വാർത്തകൾ. സിലിണ്ടർ കാലിയാണെന്ന വിവരം ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഹൃദ്രോഗിയായ ഷാജിമോനു ശ്വാസംമുട്ടൽ കലശലായതോടെയാണു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴിയാണു വാർഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്.
ഇന്നലെ പുലർച്ചെ 5.30നു ശ്വാസംമുട്ടൽ കൂടി. ഡോക്ടറുടെ നിർദേശപ്രകാരം ഷാജിമോനെ മൂന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാനായി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്ട്രെച്ചർ എത്തിച്ചു. ഷാജിമോനെ ഇതിൽ കിടത്തി ഓക്സിജൻ മാസ്ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നു പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിക്കാൻ തുടങ്ങി. ഭാര്യ വാസന്തിയും മകൻ മിഥുനും മറ്റു ബന്ധുക്കളും നോക്കിനിൽക്കെ ഷാജിമോൻ ശ്വാസം കിട്ടാതെ മരിച്ചു എന്നാണു ബന്ധുക്കളുടെ പരാതി.
ഇതാണ് ഈ വിഷയവുമായി ബന്ധപെട്ടു പുറത്തുവരുന്ന വാർത്തകൾ..
എന്നാൽ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് ആർഎംഒ ഡോ. ആർ.പി.രഞ്ജിൻ അറിയിച്ചു. ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല. വാർഡുകളിൽ ഓക്സിജൻ ലഭ്യതയ്ക്കു തടസ്സമില്ലെന്നും ആർഎംഒ പറഞ്ഞു. സെൻട്രലൈസ്ഡ് ഓക്സിജൻ ആണ് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉള്ളത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ഇത്തരം സംവിധാനമാണ് ഉപയോഗിക്കുന്നത് . രോഗികളെ അടിയന്തിര സാഹചര്യത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന സമയങ്ങളിൽ മാത്രമാണ് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്.
വളരെ അത്യാസന്ന നിലയിലാണ് ഈ രോഗിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.മരണം സംഭവിച്ചതും ഹൃദയസ്തംഭനം മൂലമാണ്. രോഗിയെ ട്രാൻസ്ഫർ ചെയുന്ന സമയത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറായിരുന്നു ഉപയോഗിച്ചത്. സിലിണ്ടർ ട്യൂബിൽ കുമിളകൾ കണ്ടില്ല എന്നതാണ് ഓക്സിജൻ ഇല്ല എന്ന എന്ന വിലയിരുത്തലിൽ ബന്ധുക്കൾ എത്തിച്ചേരാൻ കാരണം.എന്നാൽ ഇത് സംബന്ധിച്ച യാതൊരു പരാതിയും ബന്ധുക്കളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടുമില്ല എന്നുമാണ് ആശുപത്രി അധികൃതർ മലയാളി വാർത്തയോട് നൽകിയ വിശദീകരണം.
യു പിയിൽ ഓക്സിജൻ മനഃപൂർവം ലഭ്യമാകാത്തത് തന്നെയായിരുന്നു എന്ന് വ്യക്തമായതാണ്. ഓക്സിജൻ വിതരണ ഏജൻസിയ്ക്കു നൽകേണ്ട പണം കുടിശ്ശിക വരുത്തിയപ്പോൾ അവർ ഓക്സിജൻ വിതരണവും നിർത്തിവെച്ചു. ഓക്സിജൻ പുനഃസ്ഥാപികേണ്ട നടപടികൾ അധികാരികളും നടത്തിയില്ല. തുടർന്നാണ് നിരവധി കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെപിടഞ്ഞു മരിക്കുന്ന അവസ്ഥയ്ക്കു നാം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കുട്ടികളെ രക്ഷിക്കാൻ ഒരു മനുഷ്യന് കഴിയാവുന്നതെല്ലാം സാധ്യമാക്കിയ ഡോക്ടർ കഫീൽ ഖാന് ഭരണകൂടം ശിക്ഷ വിധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം ഉണ്ടെന്നിരിക്കെ ഓക്സിജൻ മുടങ്ങേണ്ടുന്ന യാതൊരു സാഹചര്യവും നിലവിലില്ല എന്നത് ആശുപത്രി അധികൃതരും വ്യക് തമാകുന്നു.മാത്രമല്ല മാധ്യമ വാർത്തകൾ വന്നു എന്നല്ലാതെ രോഗിയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച യാതൊരു പരാതിപോലും നൽകിയിട്ടില്ല ,എന്നും ആശുപത്രി അധികൃതർ. വ്യക്തമാകുന്നു. അപ്പോൾ എങ്ങനെയാണു നമുക്കു ഉത്തർപ്രദേശിലെ ശിശുമരണവും ചങ്ങനാശേരിയിലെ ഷാജിമോന്റെ മരണവും താരതമ്യം ചെയ്യാൻ സാധിക്കുക.
https://www.facebook.com/Malayalivartha