ഭാരതത്തെ തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് സേവിച്ച സൈനികൻ ഭാരതീയനല്ല എന്ന് വിധിച്ച് ഫോറിനേഴ്സ് ട്രൈബ്യുണൽ
മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ഇന്ത്യൻ സൈനികൻ ഇന്ത്യൻ പൗരനല്ലെന്ന് വിധിയെഴുതി ഫോറിനേഴ്സ് ട്രൈബ്യുണൽ. സൈനികന് തടങ്കൽ പാളയത്തിൽ കഴിയേണ്ടി വന്നത് 11 ദിവസം. ഗുവാഹാട്ടി സ്വദേശി മുഹമ്മദ് സനാവുള്ളക്കാണ്( 5 2 )ഇത്തരമൊരു ദുരവസ്ഥ സർക്കാരിൽ നിന്നും നേരിടേണ്ടി വന്നത്. സൈനിക ജീവിതം നയിച്ച് വിരമിച്ച ശേഷമാണ് സനാവുള്ളയവെ തേടി ഇത്തരമൊരു നിയമ നടപടി എത്തിയത്.
2008-ലാണ് സനാവുള്ളയുടെ പൗരത്വം സംബന്ധിച്ച കേസ് ആരംഭിക്കുന്നത്. കരസേന ഇ.എം.ഇ. വിഭാഗത്തിൽ ക്ലർക്കായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തന്റെ പേരിൽ ഇത്തരമൊരു കേസ് നടക്കുന്നത് സനാവുള്ള അറിഞ്ഞില്ല. ഗ്വാൽപാഡ ജില്ലയിലെ കോലോഹിക ഗ്രാമത്തിലെ തറവാട്ടിൽ 2019-ൽ പോലീസ് എത്തിയപ്പോഴാണ് അദ്ദേഹവും കുടുംബവും ഇത്തരമൊരു കേസിനെപ്പറ്റി അറിയുന്നത്. പൗരത്വപ്പട്ടികയിൽ സനാവുള്ളയുടെ പേരില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ സർക്കാർ നടപടിയെടുക്കാൻ കാരണം. സൈന്യത്തിൽനിന്നു വിരമിച്ച അദ്ദേഹം അസം പോലീസിൽ ജോലിചെയ്യുകയായിരുന്നു അപ്പോൾ. എസ്.ഐ.യുടെ നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും ട്രിബ്യൂണലിലും സനാവുള്ള പൗരത്വരേഖകളും മികച്ച സേവനത്തിനു രാഷ്‌ട്രപതി സമ്മാനിച്ച സാക്ഷ്യപത്രവും ഹാജരാക്കി. എന്നാൽ ഇതൊന്നും അധികാരികൾ അംഗീകരിച്ചില്ല. സനാവുള്ളയുടെ കുടുംബത്തിൽ അദ്ദേഹത്തിനെതിരെ മാത്രമാണ് പരത്വം സംബന്ധിച്ചു നടപടി സ്വീകരിച്ചിരിക്കുന്നത്. തന്റെ പിതാവിനും മൂന്നു സഹോദരങ്ങൾക്കും ഈ പ്രശ്നം നേരിടേണ്ടി വന്നില്ലായെന്നും സനാവുള്ള പറയുന്നു. തന്റെ പിതാവും സഹോദരങ്ങളും ഇന്ത്യൻ പൗരന്മാർ തന്നെയെന്ന് അറിയിച്ചിട്ടും ട്രൈബ്യുണൽ ഉദ്യോഗസ്ഥർ അംഗീകരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അസം പോലീസിൽ സനാവുള്ളയ്ക്കൊപ്പമുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർതന്നെയാണ് അദ്ദേഹത്തെ തടങ്കൽപ്പാളയത്തിൽ കൊണ്ടുപോയത്. അന്നുതന്നെ ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ അസം പോലീസിൽനിന്ന് സസ്‌പെൻഷൻ ഉത്തരവും വന്നു. തടങ്കൽപ്പാളയം ശരിക്കും ജയിൽ തന്നെയാണെന്ന് സനാവുള്ള പറയുന്നു. പേരിൽ മാത്രമേ മാറ്റമുള്ളൂ. 11 ദിവസമാണ് സൈനികനായും പോലീസ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ച സനാവുള്ളക്ക് തടവുജീവിതം നയിക്കേണ്ടി വന്നത്. . ആ സമയം തന്റെ സുഹൃത്തുക്കളും കുടുംബവും മാധ്യമങ്ങളും തന്ന പിന്തുണയാണ് തനിക്ക് ധൈര്യം തന്നതെന്നു സനാവുള്ള പറയുന്നു. കേസ് നീണ്ടുപോകുമെന്നും , അതുവരെ തനിക്ക് മറ്റൊരു ജോലിയും ചെയ്യാനാവില്ലെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
സൈനിക സേവനകാലത്ത് ഏറിയ സമയവും ജമ്മുകശ്മീർ, മണിപ്പുർ തുടങ്ങിയ ഇടങ്ങളിലാണ് സനാവുള്ള സേവനമനുഷ്ഠിച്ചത്. ഓണററി ക്യാപ്റ്റനായാണ് അദ്ദേഹം വിരമിച്ചത്. 2017 ജനുവരി 26-നാണ് മികച്ചസേവനം പരിഗണിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി സനാവുള്ളയ്ക്ക് സാക്ഷ്യപത്രം നൽകിയത്.
https://www.facebook.com/Malayalivartha