പതിനൊന്നു പേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധയെന്നു നാട്ടുകാർ; ഒരു വർഷത്തിന് ശേഷം താമസിക്കാൻ ഡോക്ടറും കുടുംബവും എത്തുന്നു ; സിനിമയെ വെല്ലും സംഭവങ്ങൾ
2018 ജൂലൈ ഒന്നാം തീയതിയാണ് വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ തലസ്ഥാനത്തെ മൊത്തം നടുക്കിയ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഭൂത ബംഗ്ലാവെന്നു നാട്ടുകാർ രഹസ്യമായി വിളിച്ച ഇരുനില വീട് ഒരുവർഷത്തിൽ കൂടുതലായി അടഞ്ഞു കിടക്കുകയായിരുന്നു. നിരവധി ആളുകൾ താമസിക്കാൻ എത്തിയെങ്കിലും വീടിന്റെ ചരിത്രമറിയുമ്പോൾ മടങ്ങി പോകുകയായിരുന്നു പതിവ്. എന്നാലിപ്പോൾ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഒരു ഡോക്ട്ടറും കുടുംബവും താമസത്തിനെത്തുകയാണ്. ഈ ധീര കൃത്യത്തിന് വളരെയധികം മാധ്യമ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.
തനിക്ക് ഭൂതത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല എന്നും, താനുദ്ദേശിച്ച ബഡ്ജറ്റിൽ, തന്റെ ആവശ്യങ്ങൾക്ക് ചേരുന്ന ഒരു വീട് കിട്ടിയപ്പോൾ താൻ സ്വീകരിച്ചു എന്നും ബംഗ്ലാവിൽ പുതിയതായി താമസിക്കാനെത്തുന്ന ഡോ. മോഹൻ കശ്യപ് എന്ന പാത്തോളജിസ്റ്റ് പറയുന്നു. ഇപ്പോൾ ഭജൻപുരയിലെ വാടകവീട്ടിൽ താമസിക്കുന്ന മോഹൻ ഡിസംബര്‍ 30 -ന് ബുരാരിയിലേക്ക് തന്റെ കുടുംബത്തിനൊപ്പം താമസം മാറാനൊരുങ്ങുകയാണ്.
ഇരുനില വീട്ടിൽ താമസമുണ്ടായിരുന്ന ചന്ദാവത്ത് കുടുംബത്തിലെ പതിനൊന്നു പേരാണ് കഴിഞ്ഞ കൊല്ലം ഒരേ ദിവസം ജീവനൊടുക്കിയത്. ഭാട്ടിയാ കുടുംബം എന്നും കുടുംബം അറിയപ്പെട്ടിരുന്നു. അന്ന് ആ വീട്ടിൽ മരിക്കാതെ അവശേഷിച്ചത് അവരുടെ വീട്ടിലെ പട്ടി മാത്രമായിരുന്നു. അതും ഇരുപതു ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ലളിതിന്റെ അച്ഛൻ ഭോപ്പാൽ സിങ് 2007 -ൽ വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ടിരുന്നു. അച്ഛന്റെ മരണം ലളിതിനെ മാനസികമായി തകർത്തു. അതിനുശേഷം ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങിയ അയാൾ മരങ്ങൾക്കു മുന്നിൽ ചെന്ന് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുക, മൃഗങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പുക തുടങ്ങി തീർത്തും അസ്വാഭാവികമായ രീതിയിലുള്ള പല പെരുമാറ്റങ്ങളും പ്രകടിപ്പിച്ചു തുടങ്ങി. ഒരു ദിവസം അയാൾ വീട്ടുകാരെ വിളിച്ചു വരുത്തി അച്ഛന്റെ ആത്മാവ് തന്നിൽ ആവേശിച്ചിരിക്കുകയാണ് എന്നും . ജീവിതം എങ്ങനെ അഭിവൃദ്ധിപ്പെടുത്തണം എന്നത് അച്ഛൻ തനിക്ക് പറഞ്ഞു തന്നു എന്നും വെളിപ്പെടുത്തി. അച്ഛന്റെ ആത്മാവ് ഇടയ്ക്കിടെ അയാളോട് സമ്പർക്കം പുലർത്തും. അയാൾ അതൊക്കെ അപ്പപ്പോൾ തന്റെ ഡയറിയിൽ കുറിക്കുകയും ചെയ്തു. ഈ പ്രക്രിയ 2013 മുതൽ ദുർമരണങ്ങൾ നടന്ന അന്നുവരെ അയാൾ തുടർന്നിരുന്നു.
ഭാട്ടിയ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെന്തിന് കുടുംബം കൂട്ട ആത്മഹത്യ ചെയ്തു എന്ന ചോദ്യം ഡൽഹി പൊലീസിന് ഉത്തരം കിട്ടാത്ത കടങ്കഥയായി അവശേഷിച്ചിരുന്നു. ഒരു തുമ്പും കിട്ടാത്ത പോലീസ്, കേസ് താമസിയാതെ സിബിഐക്ക് കൈമാറി. സിബിഐയുടെ സെൻട്രൽ ഫോറൻസിക് ലബോറട്ടറി കേസുമായി ബന്ധപ്പെട്ട് ഒരു 'സൈക്കോളജിക്കൽ ഓട്ടോപ്സി' നടത്തി. അതിന്റെ ഫലം വന്നപ്പോൾ ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ട് സിബിഐ പറഞ്ഞത് ഈ കുടുംബം ആത്മഹത്യ ചെയ്യുകയല്ലായിരുന്നു എന്നാണ്. മരിച്ചവർക്ക് ആർക്കും തന്നെ തങ്ങളുടെ ജീവൻ നഷ്ടപ്പെടും എന്നറിയില്ലായിരുന്നു. മരിച്ചവരുടെ കുറിപ്പുകളും ഡയറി എൻട്രികളും ഒക്കെ പരിശോധിച്ചാണ് സെൻട്രൽ ഫോറൻസിക് ലബോറട്ടറി ഈ നിഗമനത്തിൽ എത്തുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'മാസ്സ് സൈക്കോസിസ്' മരണങ്ങളിൽ ഒന്നായിട്ടാണ് സിബിഐ ഈ കേസിനെ കാണുന്നത്. ബാധ തപസ്യ' എന്ന ആചാരത്തിന്റെ പരിശീലനത്തിനിടെയാണ് മരണങ്ങൾ നടന്നിരിക്കുന്നത് എന്നാണ് സി ബി ഐ കരുതുന്നത്. ആൽമരത്തിന്റെ ഊന്നുവേരുകളുടെ ആകൃതിയിൽ ഒരു മുറിയിൽ സ്ഥാപിച്ച പല പല റെയിലിങ്ങുകളിലായി തൂങ്ങിയാടുക എന്നതാണ് ഈ ആചാരം. ഇത് മോക്ഷത്തിലേക്കുള്ള മാർഗമാണ് എന്ന് ലളിത് തന്റെ ഉറ്റവരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷം വീട്ടിൽ പുതിയ താമസക്കാർ എത്തുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഭാട്ടിയ കുടുംബവും 11 പേരുടെ കൂട്ട ആത്മഹത്യയും.
https://www.facebook.com/Malayalivartha