സ്വകാര്യവത്കരണവും ഓഹരി വില്‍പനയും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം'; മോദിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്; ജനുവരി മൂന്നിന് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ സമരം;ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തും
ബിജെപിയുടെ പോഷക സംഘടനയാണ് ബി.എം.എസ്. ഇപ്പോഴിതാ ആ ബി എം എസ് തന്നെ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍, സ്വകാര്യവത്കരണം, ഓഹരിവില്‍പന തുടങ്ങിയ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് ജനുവരി മൂന്നിന് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രകടനം നത്തുമെന്നും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്നും ബി.എം.എസ് അറിയിച്ചു.കരാര്‍, നിശ്ചിതകാല,കാഷ്വല്‍, പ്രതിദിന താത്കാലിക ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റുക, അംഗന്‍വാടി-ആശവര്‍ക്കര്‍മാരെയും റേഷന്‍, ഉച്ചഭക്ഷണ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ സുരക്ഷ നഷ്ടമായി. തൊഴിലാളികള്‍ക്ക് ഏതു സമയത്തും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായി. രാജ്യത്തെ ഒട്ടുമിക്ക ഉദ്യോഗവും കരാര്‍ അടിസ്ഥാനത്തിലാക്കി മാറ്റുകയോ നിശ്ചിതകാല തൊഴിലാക്കി മാറ്റുകയോ ചെയ്യുകയാണെന്നും ബി.എം.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നിരിക്കെ സ്വകാര്യവത്കരണവും ഓഹരി വില്‍പനയും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രതിരോധമേഖലയിലെ കോര്‍പറേറ്റ്‌വത്കരണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ബി.എം.എസ് വ്യക്തമാക്കി.
റെയില്‍വേ സ്വകാര്യ വത്കരിക്കരുതെന്നും തൊഴില്‍നിയമത്തില്‍ വന്ന ഭേദഗതിയില്‍ പല അപാകതകളും ഉണ്ടെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ നട്ടെല്ലായി കണക്കാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുഖജനാവിലേക്ക് വലിയ തുകയാണ് സംഭാവനചെയ്യുന്നത്. നികുതി, ലാഭവിഹിതം എന്നിവ അതില്‍ ഉള്‍പ്പെടുന്നു
പ്രധാനപ്പെട്ട എല്ലാ രംഗങ്ങളിലും അവ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നൂതനാശയങ്ങളും അവ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകളും ഇവ വികസിപ്പിക്കുന്നുണ്ട്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളായ ഇന്‍ഷുറന്‍സ്, ബാങ്കുകള്‍ എന്നിവയുടെ പ്രാധാന്യം വളരെ വലുതാണ്.
തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ഉറപ്പുവരുത്തുന്നതിലും സാമൂഹിക സുരക്ഷ നല്‍കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്‍പന്തിയിലാണ്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളിലാണ്. ഇത്തരത്തില്‍ പ്രാധാന്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യതാല്പര്യത്തിനുതന്നെ എതിരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാമ്പത്തിക പരമാധികാരവും സ്വകാര്യമൂലധനത്തിന് അടിയറവെക്കുന്നതിലൂടെ വിലമതിക്കാനാവാത്ത ആസ്തികളെയും തൊഴിലാളികളെയും സ്വകാര്യചൂഷണത്തിനായി വെച്ചുനീട്ടുകയുമാണ്. ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിക്കുതന്നെ അത് അപകടകരമായേക്കാം.
തന്ത്രപ്രധാന രംഗങ്ങളിലേതടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലയ്ക്കല്‍ വലിയ പ്രത്യാഘാതത്തിലേക്കാണ് രാജ്യത്തെ എത്തിക്കുക . അതുകൊണ്ടു തന്നെയാണ് ബി ജെ പി യുഎ പോഷക സംഘടനയായ ബി എം എസിനു പോലും പ്രതിഷേധ സ്വരമുയർത്തേണ്ടി വരുന്നത്. ബി എം എസിന്റെ ഈനീക്കത്തിന് മോഡി എങ്ങനെ തടയിടുമെന്നതാണ് ഇനി കാണാനുള്ളത്.
https://www.facebook.com/Malayalivartha