പ്രിയങ്ക വ്യാജ ഗാന്ധി; യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
കുറ്റവാളികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി, യോഗി സർക്കാരിനെതിരെ പ്രശ്നമുണ്ടാക്കുന്നത്. കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു. കാവിയെ കുറിച്ച് പ്രിയങ്ക കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
’കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന വ്യാജനാമധാരി അവർക്ക് പറ്റിയ രീതിയിലാണ് യോഗി ആദിത്യനാഥിനെ വിമർശിച്ചത്. കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്’ എന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
നിരപരാധികളെയും പൊലീസുകാരെ കല്ലെറിയുന്നവരെയും ശിക്ഷക്കണോ അതോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി തന്നെ പറയണം. സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ പ്രിയങ്കയാണ് ആവശ്യപ്പെട്ടതെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യു.പി പൊലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.
ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നും യോഗി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha