കേരള നിയമസഭയുടെ പ്രവൃത്തി ഭരണഘടനയെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി ബിജെപി
കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പസാക്കിയത്. നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഭരണഘടനയെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ആരോപണം.
പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ചുമതലകള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളുകള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നത് തീര്‍ത്തും ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണ്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാര്‍ലമെന്റിനെയും അവഹേളിക്കലാണ് എന്നും നഖ്വി പറഞ്ഞു.
അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ് കേരള നിയമസഭയുടെ നടപടിയെന്നാണ് ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാളിന്റെ പ്രതികരണം. തീര്‍ത്തും തെറ്റായതും ഭരണഘടന വിരുദ്ധവുമായ പ്രവൃത്തിയാണ് കേരള നിയമസഭയുടേത്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഒരു നിയമത്തിനെതിരെ നിയമസഭയ്ക്ക് എങ്ങനെ പ്രമേയം കൊണ്ടുവരാനാവും? അത് അരാജകത്വത്തിനാണ് വഴിവയ്ക്കുക. ഭരണഘടനയാണ് പരമം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും അഗര്‍വാള്‍ പ്രതികരിച്ചു.
എന്നാൽ നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കെടിഎസ് തുളസി പ്രതികരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ നിയമസഭയ്ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്ത് അവകാശമാണ് നിയമസഭ ലംഘിച്ചതെന്ന് മനസിലാവുന്നില്ലെന്ന് തുളസി പറഞ്ഞു. പ്രമേയം അവതരിപ്പിച്ചതിന്റെ പേരില്‍ ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് തുളസിയുടെ പ്രതികരണം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. ഭരണ-പ്രതിപക്ഷം നിയമത്തിനെതിരെ നിയമസഭയില്‍ ശക്തമായി രംഗത്തുവന്നു. ബിജെപി അംഗമായ ഒ രാജഗോപാല്‍ ഒഴികെ മറ്റെല്ലാ എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
https://www.facebook.com/Malayalivartha