ബിജെപിയെ ഇനി നഡ്ഡ നയിക്കും; ജഗത് പ്രകാശ് നഡ്ഡയെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു; ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത് അമിത് ഷായുടെ പിന്‍ഗാമിയായി
ജഗത് പ്രകാശ് നഡ്ഡയെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി. നഡ്ഡ മാത്രമാണ് നാമനിർദേശ പത്രിക നൽകിയത്. സ്ഥാനമൊഴിയുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ നഡ്ഡയെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തുകൊണ്ടുള്ള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരി രാധാമോഹൻ സിങിനു കൈമാറിയിരുന്നു. രാവിലെ 10 ന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നഡ്ഡയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെട്ടില്ല. ഇതോടെ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
അമിത് ഷായുടെ പിന്‍ഗാമിയായാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കു വേണ്ടി പത്രിക നല്‍കി. രണ്ടു മണിക്ക് നാമനിര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന നടന്നു.
മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കാതിരുന്നതോടെ, നഡ്ഡയെ തെരഞ്ഞെടുത്തതായി പാര്‍ട്ടി ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ രാധാമോഹന്‍ സിങ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു
ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജെപി നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ 'നിശ്ശബ്ദനായ സംഘാടകന്‍' എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.
ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു. ചെറുപ്പത്തിൽ നീന്തൽതാരമായിരുന്നു ജഗത് പ്രകാശ് നഡ്ഡ. ബിഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത നഡ്ഡ ബിജെപിയുടെ അമരത്തെത്തുമ്പോൾ വെല്ലുവിളികളുടെ കടലാണു കാത്തിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന, പ്രവർത്തന മികവിന്റെയും പ്രതിച്ഛായയുടെയും പിൻബലമുള്ള നഡ്ഡയ്ക്ക് ഇത് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണു ബിജെപി പ്രതീക്ഷ. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ കഴിഞ്ഞ ജൂണിലാണ് നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിശ്ചയിച്ചത്. തുടർന്നു നടന്ന 3 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു.
https://www.facebook.com/Malayalivartha