വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ശക്തം ; ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ദേശത്ത് 35 കമ്പനി അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചു
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്നു. അക്രമത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ദില്ലി കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. 12 മണിക്കൂറിനുള്ളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം അടിയന്തര യോഗം വിളിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായതായി കെജ്രിവാള് പറഞ്ഞു.
തലസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്നു ആശയവും ചര്‍ച്ചയില്‍ പങ്കുവച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം, പ്രദേശത്ത് 35 കമ്ബനി അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചു.
അതേസമയം, ഡല്‍ഹിയിലെ നില ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആയിരുന്നു അദ്ദേഹ൦ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച സംഘര്‍ഷ൦ പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പേരു ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ സ്കൂളുകൾ അടച്ചു. പൊലീസ് അക്രമികൾക്കൊപ്പമാണെന്നു മൗജ്പുരി നിവാസികൾ ആരോപിച്ചു.
അതേസമയം കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്നു ഡല്‍ഹി പൊലീസ് സ്പെഷല്‍ കമ്മിഷണര്‍ രാജേഷ് ഖുറാന ആം ആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എട്ട് സിആർപിഎഫ് കമ്പനി സേനയും റാപിഡ് ആക്‌ഷൻ ഫോഴ്സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ ജാഫറാബാദിൽ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്. സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് ഡല്‍ഹിയിലെ ജനങ്ങളോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭ്യർഥിച്ചു.
ഡല്‍ഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും കലാപത്തിന് ആഹ്വാനം ചെയ്തവരും അക്രമങ്ങള്‍ അഴിച്ചുവിട്ടവരും മുസ് ലിം ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഹെല്‍മറ്റ് ധരിച്ചെത്തിയ സി.എ.എ അനുകൂലികള്‍ മുസ് ലിം ആരാധനായത്തിന് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു.
കുപ്പിയില്‍ നിറച്ച പെട്രോളിന് തീ കൊളുത്തിയ ശേഷം ദര്‍ഗക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ജയ് ശ്രീരാം വിളിച്ചും ഹിന്ദുക്കള്‍ ഉയര്‍ത്തെഴുന്നേറ്റെന്ന് പ്രഖ്യാപിച്ചുമാണ് സി.എ.എ അനുകൂലികള്‍ അതിക്രമങ്ങള്‍ നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബി.ജെ.പി മുന്‍ എം.എല്‍.എയും വിദ്വേഷ പ്രചാരകനുമായ കപില്‍ മിശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ജാഫറാബാദിലെ സി.എ.എ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മൗജുപുര്, ഗോകുല്‍പുരി, ബാബര്‍ പുര്‍, ജൊഹ്രി എന്‍ക്ലേവ്, ശിവ വിഹാര്‍, ചാന്ദ് ബാഗ് എന്നിവിടങ്ങളിലേക്ക് സി.എ.എ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കു നേരെ അരങ്ങേറിയ വ്യാപക ആക്രമണത്തില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍, പ്രദേശവാസികളായ മുഹമ്മദ് ഫുര്‍ഖാന്‍, ശാഹിദ് എന്നിവരും മറ്റ് രണ്ടാളുമാണ് കൊല്ലപ്പെട്ടത്. 10 ലധികം പേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റ പത്തു പൊലീസുകാരെയും 56 ഓളം പ്രക്ഷോഭകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha