തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി നാട്ടിലെത്തിച്ച് കൃഷിക്കാരന്‍ ഇപ്പോൾ ഹീറോ; പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപ മുടക്കിയാണ് ടിക്കറ്റ് എടുത്തത്, നാട്ടിലെത്താന്‍ ഓരോരുത്തരുടെ കയ്യിലും 3,000 രൂപ വീതം വേറെയും
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് കൂലയുമില്ലാതെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ മൈലുകൾ താണ്ടി നാട്ടിലേക്ക് നടന്നു പോകുന്നതായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള ലോക്ക്ഡൗണിലെ ദുരിതകാഴ്ച എന്നത്. ഇത്തരം യാത്രകളില്‍ ദുരന്തങ്ങളില്‍ പെട്ട് മരണമടഞ്ഞവരും ഏറെയാണ്. എന്നാല്‍ തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി ജന്മദേശങ്ങളിലേക്ക് എത്തിച്ച് ഡല്‍ഹിയിലെ കൃഷിക്കാരന്‍ ഹീറോയായിരിക്കുകയാണ്.
കൂണ്‍കൃഷിക്കാരനായിരുന്ന പാപ്പന്‍ ഗലോട്ടാണ് തന്റെ 10 കൂലിക്കാര്‍ക്ക് ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകാനുള്ള വിമാനടിക്കറ്റ് ലഭ്യമാക്കിയത്. 20 വര്‍ഷമായി തനിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ ദുരിതം മനസ്സിലാക്കിയായിരുന്നു ഗലോട്ടിന്റെ സഹായം. കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ബീഹാറുകാരായ തൊഴിലാളികളും തങ്ങളുടെ നാട്ടില്ലേക്ക് പോകണമെന്ന് മുതലാളിയോട് പറഞ്ഞത്. ഇതേത്തുടർന്ന് കര്‍ഷകന്‍ ട്രെയിന്‍ ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ഇതോടെയാണ് തന്റെ പണിക്കര്‍ സുരക്ഷിതരായി നാട്ടിലെത്താന്‍ വിമാനയാത്ര ഗെലോട്ട് ലഭ്യമാക്കിയത്.
ഇതേതുടർന്ന് വ്യാഴാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 6 മണിയുടെ ഫ്‌ളൈറ്റില്‍ ഇവര്‍ പാറ്റ്‌നയിലേക്ക് എത്തിച്ചേർന്നു. തങ്ങളുടെ സ്വപ്നം സത്യമായെന്നാണ് തൊഴിലാളികള്‍ പ്രതികരിച്ചത്. വിമാനത്തിന്റെ സീറ്റില്‍ ഇരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം എന്നത്. ബീഹാറിലെ സമഷ്ടിപ്പൂര്‍ എന്ന ഗ്രാമം ആയിരം കിലോമീറ്ററെങ്കിലും ദൂരെയാണെന്നും നടന്നോ സൈക്കിളിലോ പോകാന്‍ കഴിയില്ലെന്നും ഇവര്‍ പറയുകയാണ്. ബസിലും ട്രെയിനിലും സീറ്റ് പിടിക്കുക ഏറെ ദുഷ്‌ക്കരമാണ്. ഈ സാഹചര്യത്തിലാണ് കൃഷിക്കാരന്‍ പത്തുപേര്‍ക്കും വിമാന ടിക്കറ്റ് തരപ്പെടുത്തിയത്.
ഇതേതുടർന്ന് തന്റെ പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപയാണ് ടിക്കറ്റിനായി മുടക്കിയത്. ഒരുകുഴപ്പവും കൂടാതെ നാട്ടിലെത്താന്‍ ഓരോരുത്തരുടെ കയ്യിലും 3,000 രൂപ വീതം ചെലവിനേയും കൊടുത്തു. വളരെ ദയാലുവായിരുന്നു തങ്ങളുടെ തൊഴിലുടമയെന്നും മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ തങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും തന്ന് സംരക്ഷിച്ചിരുന്നതായും 27 വര്‍ഷമായ ഗെലോട്ടിനായി പണിയെടുക്കുന്ന 50 കാരന്‍ റാം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha