ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചുകഴിഞ്ഞു . നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാടെന്നും ഇന്ത്യ പറഞ്ഞു
നേപ്പാള്‍ നടപടി ചരിത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചുള്ളതല്ലെന്നും രാജ്യാതിര്‍ത്തി സംബന്ധിച്ച ധാരണകള്‍ ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെ തന്നെ നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
നേപ്പാള്‍ പുതിയ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കും വഴിയടഞ്ഞു. നേപ്പാള്‍ നടപടി അന്യായമാണെന്ന പ്രതികരണം ഇന്ത്യയും നടത്തിയതോടെ ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ് .
ഇന്നലെ വൈകിട്ടാണ് നേപ്പാള്‍ പാര്‍ലമെൻ്റ് ഇന്ത്യൻ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് അംഗീകാരം നല്‍കിയത്. പാര്‍ലമെൻ്റിലെ 258 അംഗങ്ങളും ഏകകണ്ഠേനയാണ് പുതിയ ബിൽ പാസാക്കിയത്. കൊവിഡ്-19 പ്രതിരോധത്തിലെ പാളിച്ചകളെ ചൊല്ലി തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്കും എതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നേപ്പാൾ സര്‍ക്കാരിൻ്റെ വിവാദനീക്കം.
പുതിയ മാപ്പ് അംഗീകരിക്കുന്നതിനു മുൻപായി നാലു മണിക്കൂറോളമാണ് നേപ്പാള്‍ പാര്‍ലമെൻ്റിൽ ചര്‍ച്ച നടന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികളോട് ആരാഞ്ഞു. കൊവിഡ്-19 മൂലം അതിര്‍ത്തിയിൽ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചില ജനപ്രതിനിധികള്‍ നിലപാടെടുത്തു.
ഇന്ത്യ കടന്നു കയറിയ ഭൂപ്രദേശങ്ങള്‍ തിരികെ പിടിക്കുമെന്നായിരുന്നു നേപ്പാള്‍ ഒരു മാസം മുൻപു തന്നെ സ്വീകരിച്ച നിലപാട്. അതേസമയം, ലിപുലേഖ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഔദ്യോഗികമായി നേപ്പാള്‍ മാപ്പിൽ ഉള്‍പ്പെടുത്തിയ സാഹചര്യത്തിൽ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചത്.
1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇന്ത്യ സൈനിക നിരീക്ഷണം നടത്തുന്ന സുപ്രധാന മേഖലകളാണ് നേപ്പാള്‍ പുതിയ മാപ്പിൽ ഉള്‍പ്പെടുത്തിയത്. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളാണിവ.
നേപ്പാള്‍ മുൻപു തന്നെ അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും മെയ് മാസത്തിൽ ഇന്ത്യ പ്രദേശത്ത് പുതിയ റോഡ് നിര്‍മിച്ചതോടെയാണ് അതിര്‍ത്തി തര്‍ക്കം രൂക്ഷമായത്. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാൾ തർ ക്കവുമായി രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ കൂടിയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.ഇന്ത്യയും നേപ്പാളും തമ്മിൽ 118 കിലേമീറ്റർ ദൈർഘ്യമുള്ള തുറന്ന അതിർത്തിയാണ് ഉള്ളത്.
ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം
സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളിൽ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതൽ ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.
കാലാപാനി പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തർക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കൻ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികൾ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേർന്ന് മഹാകാളി നദിരൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാൽ ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാൾ അവകാശപ്പെടുന്നത്.
കഴിഞ്ഞ മാസം പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ നേപ്പാള്‍ കോൺഗ്രസ് പാര്‍ട്ടിയും പിന്തുണ അറിയിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെൻ്റ് യോഗത്തിൽ 275 അംഗങ്ങളിൽ 258 പേരും പങ്കെടുത്തു. സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















