അത് സംഭവിക്കും! ജമ്മു കാശ്മീരിന്റെ വിധിയും ചിത്രവും മാറും; ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി

അതിര്‍ത്തി രാജ്യങ്ങളുമായി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ 'ജമ്മു ജന്‍ സംവാദ് റാലി'യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചു. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.. അതിര്‍ത്തിയില്‍എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മുകാശ്മീരിന്റെ വിധിയും ചിത്രവും മാറുമെന്നും ജമ്മുകശ്മീര്‍ ഉന്നതിയില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. കശ്മീരിന്റെ വിധിയും മുഖവും മാറ്റാന്‍ മോദിയ്ക്കായെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദിസര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരില്‍ നടക്കാറുള്ള പ്രതിഷേധങ്ങളില്‍ നേരത്തെ ഐ.എസിന്റെ കൊടികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 , 2019 ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായിരുന്നു ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ.
സംഘര്‍ഷ സാധ്യത രൂക്ഷമായ നേപ്പാള്‍, ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശേങ്ങളിലെ ഗ്രാമ മുഖ്യന്‍മാര്‍ക്ക് കൂടുതല്‍ സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്ന നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ദുര്‍ബലമായ ഉത്തരാഖണ്ഡിലെ പിത്തോറഗഡിനോട് ചേർന്നുള്ള ചൈന, നേപ്പാൾ അതിർത്തിയിലെ 49 ഗ്രാമപ്രധാൻമാർക്കാണ് ജില്ലാഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സാറ്റലൈറ്റ് ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യാണ് ഗ്രാമമുഖ്യമന്‍മാര്‍ക്ക് നല്‍കാനുള്ള സാറ്റ്ലൈറ്റ് ഫോണുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഭൂമിശാസ്ത്രപരമായ പ്രതികൂല ഘടകള്‍ കാരണം ബിഎസ്‌എൻഎൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ മേഖലയില്‍ ടവറുകൾ സ്ഥാപിച്ചിട്ടില്ല. മൊബൈല്‍ കണക്ഷന്‍ ഉള്ളവരില്‍ പലരും നേപ്പാളില്‍ നിന്നുള്ള മൊബൈല്‍ സിം കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമമുഖ്യന്‍മാര്‍ക്ക് സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha






















