യാത്രക്കാരൻ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് മരണപെട്ടു; കടുത്ത പനി ബാധിച്ചയാള്‍ വിമാനത്തില്‍ കടന്നതില്‍ രൂക്ഷമായ വിമര്‍ശനം

ലാഗോസില്‍ നിന്നും മുംബൈയിലേക്ക് യാത്രതിരിച്ച ആള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് മരണപെട്ടു. മുംബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് യാത്രക്കാരന് വിറയല്‍ അനുഭവപ്പെട്ടിരുന്നു. തനിക്ക് മലേറിയ ഉണ്ടെന്ന് വിമാനജീവനക്കാരനോട് യാത്രക്കാരന്‍ പറയുകയും ചെയ്തു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് വിമാനജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിക്കുന്നതിന് മുമ്ബായി യാത്രക്കാരന് വായിലൂടെ രക്തം വന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച 3.40 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. അതേസമയം യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് എയര്‍ഇന്ത്യയുടെ നിലപാട്. പനി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ മെഡിക്കല്‍ സ്‌ക്രീനിങ് ടീം ഇത് കണ്ടെത്തുമായിരുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പടെയുളള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കടുത്ത പനി ബാധിച്ചയാള്‍ വിമാനത്തില്‍ കടന്നതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തെര്‍മല്‍ സ്‌ക്രീനിങ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
https://www.facebook.com/Malayalivartha






















