ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ല; സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല ; വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തക

ഇന്ന് ഉച്ചയോടെയാണ് ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടുള്ള ആ വാർത്ത പുറത്തു വന്നത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) നെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയിൽ ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് രണ്ടുമരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് സിംഗ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ജീവനെടുക്കിയത്. ഇതിനു പിന്നാലെ സുശാന്ത് സിംഗ് രജ്പുതിനെയും മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഞെട്ടലിലാണ് ബോളിവുഡ്. സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.. അതേസമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്ന സുശാന്തിനെ സിനിമാലോകത്തെ ആരും സഹായിച്ചില്ലെന്ന് ഹെയര്‍സ്റ്റൈലിസ്റ്റായ സ്വപ്ന ഭവാനി ആരോപിച്ചു.
കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി ട്വിറ്ററില്‍ കുറിച്ചു. സിനിമയിലെ ബന്ധങ്ങള്‍ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേര്‍ത്തു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.
ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്‌ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്ബത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.
https://www.facebook.com/Malayalivartha






















