വെട്ടുകിളിക്കൂട്ടം ഭോപ്പാലിലേക്ക്; കാട്ടിലേക്കുപോയവർ വീണ്ടും തിരിച്ചെത്തി ; കോവിഡിന് പിന്നാലെ പുതിയ ഭീഷണി

കോവിഡിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ് വെട്ടുകിളി അക്രമണവും. 26 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണെന്നു കേന്ദ്രകാർഷിക മന്ത്രാലയത്തിനു കീഴിലുള്ള വെട്ടുകിളി മുന്നറിയിപ്പു സംഘടനയുടെ(എൽഡബ്യുഒ) വിലയിരുത്തി.
കര്‍ഷകരില്‍ ആശങ്കയുണര്‍ത്തി മരുഭൂമികളില്‍ നിന്നുള്ള വെട്ടുകിളിക്കൂട്ടം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്ക് കടന്നു. അയല്‍ ജില്ലയായ റെയ്‌സണിലേക്കും വെട്ടുകിളിക്കൂട്ടത്തിന്റെ സംഘം എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 35 ജില്ലകളില്‍ ഇതിനകം വെട്ടുകിളിക്കൂട്ടം നാശം വിതച്ചിട്ടുണ്ടെന്നാണ് അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. മെയ് പകുതിയോടെ രാജസ്ഥാനില്‍ നിന്നും മധ്യപ്രദശിലെത്തിയ വെട്ടുകിളിക്കൂട്ടം ആദ്യമായാണ് ഭോപ്പാലിലെത്തുന്നത്. ഭോപ്പാലിലെ ബെറേഷ്യ മേഖലയിലെത്തിയ വെട്ടുകിളിക്കൂട്ടം കാട്ടിലേക്ക് പോയിരുന്നെങ്കിലും കാറ്റിനൊപ്പം തിരിച്ചെത്തുകയായിരുന്നു.
വെട്ടുകിളി കൂട്ടം എത്തിയതിനു പിന്നാലെ മേഖലയില്‍ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
‘ രാത്രിയില്‍ മരങ്ങളില്‍ വസിക്കുമ്പോള്‍ പ്രാണികള്‍ക്ക് രാസവസ്തുക്കള്‍ തളിക്കാനായി ഫയര്‍ ടെന്‍ഢറുകള്‍ ഉപയോഗിക്കാന്‍ അഗ്നി ശമന സേനയുടെ സഹായം തേടിയിട്ടുണ്ട്. മരങ്ങളുടെ ഉയരം കാരണം സാധാരണ സ്‌പ്രേയറുകള്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ തളിക്കുന്നത് ബുദ്ധിമുട്ടാണ്,’ ഭോപ്പാല്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.എന്‍ ലൊനാനിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.നിലവില്‍ വയലുകളില്‍ കാര്യമായ വിളയില്ലാത്തിനാല്‍ കര്‍ഷകര്‍ക്ക് ആശങ്ക കുറവാണ്. അതേ സമയം മണ്‍സൂണ്‍ വിളകള്‍ക്ക് വെട്ടുകിളികള്‍ ഭീഷണിയാവും.
ദിവസങ്ങൾക്കു മുൻപ് പടിഞ്ഞാറൻ രാജസ്ഥാനിലെ ജില്ലകളിൽ നിന്നു വെട്ടുകിളിക്കൂട്ടം പഞ്ചാബും യുപിയും കടന്നു മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിലും ഭീഷണിയുണ്ടായിരുന്നെങ്കിലും തെക്കു–പടിഞ്ഞാറൻ കാറ്റിൽ ഇവ വഴിമാറിപ്പോയെന്നാണു വിശദീകരണം.പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഭീഷണിയായ വെട്ടുകിളികള്‍ റാബി വിളകളെ ബാധിക്കില്ല. എന്നാല്‍ മണ്‍സൂണിന് മുമ്പ് കീടങ്ങളെ ഓടിച്ച് ഖാരിഫ് വിളകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എല്‍ഡബ്ല്യുഒ (ലോക്കസ്റ്റ് വാര്‍ണിംഗ് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാന്‍ വഴി രാജസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ വെട്ടുകിളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഇവ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് രാജസ്ഥാനെയാണ്. രാജസ്ഥാന്‍ അതിര്‍ത്തി കടന്ന് മഥുര, ആഗ്ര, അലിഗഡ്, ബുലന്ത്ഷെഹര്‍ ജില്ലകളിലേക്ക് ഇപ്പോള്‍ നീങ്ങുകയാണ്. മധ്യപ്രദേശില്‍ നിന്ന് ഝാന്‍സി മേഖലയിലേക്ക് വെട്ടുകിളി നീങ്ങിത്തുടങ്ങിയതോടെ സമീപത്തെ പത്തു ജില്ലകള്‍ക്കു കൂടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
പാട്ടകൊട്ടിയും നിയന്ത്രിത അളവില്‍ കീടനാശിനി തളിച്ചുമാണ് കര്‍ഷകരുടെ പ്രതിരോധം. ലോക്ഡൗണ്‍ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കച്ച് ഉള്‍പ്പടെയുള്ള അതിര്‍ത്തി ജില്ലകളില്‍ വെട്ടുകിളി ആക്രമണമുണ്ടായെങ്കിലും കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























